എല്‍ജെഡി–ജെഡിഎസ് ലയനം അനിശ്ചിതത്വത്തില്‍; തിരഞ്ഞെടുപ്പിന് മുമ്പ് സാധ്യതയില്ല

എല്‍ജെഡി – ജെഡിഎസ് ലയനം അനിശ്ചിതത്വത്തില്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം 

നടക്കാനുള്ള സാധ്യത മങ്ങുകയാണ്. ഇരുകൂട്ടരും കടുംപിടുത്തം തുടരുകയാണെങ്കിലും യോജിക്കണമെന്നാണ് സിപിഎമ്മിന്‍റെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം. 

ജെഡിഎസ് ബിജെപിയോട് അടുക്കുന്നുവെന്ന് പറഞ്ഞാണ് എല്‍ജെഡി ലയനത്തില്‍ നിന്ന് പിന്നോക്കം പോയത്. പ്രവര്‍ത്തകര്‍ എല്‍ജെഡിക്കാരായി തുടരണം എന്ന വാക്കില്‍ നിന്ന് ലയനം അടുത്ത കാലത്തുണ്ടാകില്ലെന്ന വ്യക്തമായ സൂചനയും സംസ്ഥാന പ്രസിഡന്‍റ് നല്‍കുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇക്കാര്യത്തെചൊല്ലി മുറുമുറുപ്പിലാണ്. ഇവരെ അനുനയിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് 

ശ്രേയാംസ്കുമാറും കൂട്ടരും. അതേസമയം ജനതാപാര്‍ട്ടികള്‍  ഒന്നിച്ചാലേ സീറ്റ് ചര്‍ച്ചയിലേയ്ക്ക് അടക്കം കടക്കൂവെന്ന് സിപിഎം വ്യക്തമാക്കി കഴിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലും ഇതേ നിര്‍ദേശം സിപിഎം നല്‍കിയിരുന്നുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം നടക്കുമെന്നായിരുന്നു ഇരുകൂട്ടരും 

അന്ന് നല്‍കിയ ഉറപ്പ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ‍ലയനം വൈകുമെന്നും അതിനാല്‍ സീറ്റ് ചര്‍ച്ചയിലേയ്ക്ക് കടക്കണമെന്നും എല്‍ഡിഎഫിനോട് എല്‍ജെഡി ഔദ്യോഗികമായി ആവശ്യപ്പെടും.  

ശ്രേയാംസ്കുമാറിനെ തന്നെയാണ് ഇതിനായി പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.