വയനാട്ടിൽ രണ്ടിടത്ത് വാഹനാപകടം; 2 വിദ്യാർഥികളടക്കം 4 പേർ മരിച്ചു

വയനാട്ടില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ നാലു മരണം. വൈത്തിരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബത്തേരിയില്‍ ഗുഡ്സ് വാഹനം മരത്തിലിടിച്ച‌ാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയില്‍ വൈത്തിരി പഞ്ചായത്തിനടുത്തുവെച്ചാണ് ഇന്നലെ രാത്രി കെ.എസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചത്

ലക്കിടയില്‍ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിൻ ആലപ്പുഴ അരൂർ സ്വദേശി രോഹിത് എന്നിവരാണ് മരിച്ചത്. കല്‍പറ്റ ഭാഗത്തേക്കു വരുകയായിരുന്ന ബസും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഒരാള്‍ വൈത്തിരി താലൂക്കാശുപത്രിയില്‍വെച്ചും മറ്റൊരാള്‍ വഴിമധ്യേയും മരിച്ചു. ബത്തേരിയില്‍ രാവിലെയായിരുന്നു രണ്ടാമത്തെ വാഹനാപകടം.

കപ്പ കയറ്റിവന്ന ഗുഡ്സ് വാഹനം ദേശീയ പാതയുടെ കൊളഗപ്പാറ ഭാഗത്ത് മരത്തിടിച്ചു. മുട്ടിൽ പാറക്കൽ സ്വദേശി മുസ്തഫ മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.