നിയമവിരുദ്ധ മത്സ്യബന്ധനം തടഞ്ഞു; ഫിഷറീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം

തണ്ണീര്‍മുക്കം ബണ്ടില്‍ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയത് തടഞ്ഞ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. വലകള്‍ കത്തിച്ചുകളഞ്ഞ ഉദ്യോഗസ്ഥരെ അഞ്ച് മണിക്കൂറിലേറെ തടഞ്ഞുവെച്ചു. മുഹമ്മ പോലീസെത്തി പിടിച്ചെടുത്തതില്‍ ശേഷിക്കുന്ന വലകൾ വിട്ടുനൽകിയ ശേഷമാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്.

ബുധനാഴ്ച രാവിലെയാണ് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യംസിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തണ്ണീര്‍മുക്കം ബണ്ടില്‍ പരിശോനക്കെത്തിയത്. സർക്കാർ ഉത്തരവ് പ്രകാരം 20mm ൽ താഴെ കണ്ണിയകലമുള്ളവലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം നിയമവിരുദ്ധമാണ്. 

ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. 17 വലകള്‍ സംഘം പിടികൂടി. അമ്പതിനായിരം രൂപയിലധികം വിലവരുന്ന ഒന്‍പത് വലകള്‍ ഉദ്യോഗസ്ഥര്‍ കത്തിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തണ്ണീർമുക്കം ജെട്ടിയിൽ എത്തിച്ച ബാക്കിവലകൾ കൊണ്ടുപോകാനുള്ള നീക്കം തൊഴിലാളികള്‍ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ.

മുഹമ്മ പൊലീസ് സ്ഥലതെത്തി. ഒടുവില്‍ കത്തിച്ച വലകള്‍ക്ക് ഫിഷറീസ് വകുപ്പ് നഷ്ടപരിഹാരം നല്‍കുമെന്ന് രേഖാമൂലം ഉറപ്പ് നലകേണ്ടിവന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രായോഗികമല്ലെന്നും നിയന്ത്രണം പിന്‍വലിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ഫിഷറീസ് വകുപ്പ് നടപടി തുടർന്നാൽ ശക്തമായി പ്രതിരോധിക്കാനാണ് ധീവരസഭയുടെയും മൽസ്യതൊഴിലാളികളുടേയും തീരുമാനം.