കൃഷിയിടത്തിൽ കനാൽ വെള്ളം കയറി; നെൽകർഷകർ ദുരിതത്തിൽ

കൃഷിയിടത്തിൽ കനാൽ വെള്ളം കയറി ദുരിതത്തിലായി എറണാകുളം ഐക്കരനാട്ടിലെ നെൽകർഷകർ. വർഷങ്ങളായി തരിശ് കിടന്ന ഭൂമിയിൽ കൃഷിയിറക്കിയവരാണ് പ്രതിസന്ധിയിലായത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി കൃഷിയിറക്കിയിട്ടും സബ്സി‍ഡി ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. 

രണ്ട്പതിറ്റാണ്ടോളം തരിശുകിടന്ന ഭൂമി ഐക്കരനാട് കൃഷിഭവന്റെ നേതൃത്വത്തിൽ പാടശേഖര സമിതിയുടെയും വിവിധ കൂട്ടയ്മകളുടെയും സ്വകാര്യവക്തിയകളുടെയും സഹകരണത്തോടെയാണ് കൃഷിയോഗ്യമാക്കിയത്. അപ്രതീക്ഷിത മഴയും പെരിയാർവാലി കനാലിൽ നിന്നുള്ള വെള്ളം കയറിയതുമോടെ നെൽകർഷകര്‍ ദുരിതത്തിലായി. കാരിക്കോട്, തിരുവാലുകുന്നത്ത് പാടശേഖരങ്ങളിൽ 15 ഏക്കറോളം വരുന്ന പാടത്ത് വിളവെടുപ്പിന് പാകമായ നെൽക്കതിരുകൾ വെള്ളം കയറിയും ചെളിയിൽ പൂണ്ടും നശിച്ചു. പാടശേഖരങ്ങളിൽ കയറുന്ന വെള്ളം ഒഴുകിപോകുന്നതിനുള്ള തോടുകൾ നികത്തിയതാണ് കാരണം.

യന്ത്രമിറക്കാനാവാത്ത വിധം വെള്ളം നിറഞ്ഞതോടെ പലരും കറ്റകൾ കൊയ്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായി. തോടുകൾ നവീകരിക്കുന്നതിന് പുറമെ കൃത്യമായ ഇടവേളകളിൽ ജലലഭ്യത ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും ഉണ്ടെങ്കിലെ കൃഷിയുമായി മുന്നോട്ടുപോകാനാകുവെന്ന് കർഷകർ പറയുന്നു. പെരിയാർവാലി കനാലിൽ നിന്നുള്ള സ്പൗട്ടുകൾ പുനസ്ഥാപിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്.