പാലക്കാടിനെ പാട്ടിലാക്കാൻ രമ്യ ഹരിദാസ് എംപി

തമിഴകത്തോട് ചേര്‍ന്നു കിടക്കുന്ന പാലക്കാടിന്റെ കിഴക്കന്‍മേഖലയിലും തിരഞ്ഞെടുപ്പ് ആവേശം. കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന രമ്യ ഹരിദാസ് എംപിയെ രംഗത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം. ജനതാദള്‍ എസും ആര്‍ബിസിയും ഇടതുമുന്നണിക്ക് കരുത്തേകുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ വിമതനീക്കങ്ങളില്‍ ആദ്യം പകച്ചുപോയ ഇടമാണ് ചിറ്റൂര്‍, പട്ടഞ്ചേരി മേഖല. മുറിവുണങ്ങിയെങ്കിലും വോട്ടു കുറയാതിരിക്കാന്‍ നേതാക്കള്‍ തന്നെ രംഗത്തിറങ്ങി. ആവേശത്തിന് ഒപ്പം ചേര്‍ത്തിരിക്കുന്നത് രമ്യ ഹരിദാസ് എംപിയെയാണ്. കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന രമ്യ ചിറ്റൂരില്‍ തന്നെയാണ് ആദ്യ പ്രചാരണത്തിനിറങ്ങിയത്. പാട്ടും പ്രസംഗവുമായി എല്ലായിടത്തും. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.അച്യുതനും വേദികളില്‍ സജീവം. ചിറ്റൂര്‍ നഗരസഭയില്‍ ഉള്‍പ്പെടെ ആധിപത്യം തുടരുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. 

വടകരപ്പതി പഞ്ചായത്തിലെ ആര്‍ബിസി മുന്നണി സ്ഥാനാര്‍ഥികള്‍ ഇപ്രാവശ്യം ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് മല്‍സരിക്കുന്നത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുളള ജനതാദള്‍ എസും കിഴക്കന്‍മേഖലയിലെ പ്രചാരണത്തില്‍ സജീവം.