‘ഇത് ക്രൂരമായ നടപടി; നിശബ്ദരാക്കാനുള്ള നീക്കം’; സർക്കാരിനെതിരെ പ്രശാന്ത് ഭൂഷൺ

കേരളത്തിലെ പൊലീസ് നിയമ ഭേദഗതിയെ വിമർശിച്ച് പ്രമുഖ അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ്‍. വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭേദഗതിയെ നിർദ്ദയമായ നടപടിയാണെന്നാണ് ഭൂഷണ്‍ ട്വിറ്ററിലൂടെ വിശേഷിപ്പിക്കുന്നത്. ഭിന്നാഭിപ്രായം ഉള്ളവരെ നിശബ്ദരാക്കുന്ന നടപടിയാണെന്നും അദ്ദേഹം കുറിച്ചു.

ഇതുസംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നു. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം.