കക്കയത്തേക്ക് വലിയ കടമ്പ; പ്രളയത്തില്‍ ഒലിച്ചുപോയ റോഡുകള്‍ പുനര്‍ നിര്‍മിക്കുന്നില്ല

കോഴിക്കോട് കക്കയം ടൂറിസം കേന്ദ്രം തുറന്നെങ്കിലും അനാസ്ഥയുടെ അടയാളമായി തകര്‍ന്ന റോഡ്. പ്രളയത്തില്‍ ഒലിച്ചുപോയ  റോഡുകള്‍ കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും പുനര്‍ നിര്‍മിച്ചില്ല. ഇളകിയ ഭാഗത്ത് കമ്പുകള്‍ നിരത്തി റിബണ്‍ കെട്ടിയാണ് സഞ്ചാരികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

പ്രകൃതി ഭംഗിക്കൊപ്പം മനസുടക്കുന്ന നിരവധി കാഴ്ചകളും കക്കയത്തേക്കുള്ള യാത്രയിലുണ്ട്. എന്നാല്‍ കക്കയത്തേക്കെത്താനുള്ള കടമ്പ ഇതൊന്നുമല്ല. അപകട മുനമ്പിലൂടെ ഏറെ ദൂരം സഞ്ചരിക്കണം.  

ടയര്‍ കുടുങ്ങാതെ നീങ്ങാനാവുന്ന ഭാഗത്തെ റോഡിലുമുണ്ട് പ്രതിസന്ധി. ഇരുവശവും വളര്‍ന്ന് നില്‍ക്കുന്ന പാഴ് ചെടികള്‍ കാഴ്ച മറയ്ക്കുന്നതാണ്. ഏത് സമയത്തും എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ കൂട്ടിമുട്ടുമെന്ന സ്ഥിതി. 

പൊതുമരാമത്ത് വകുപ്പിന്റെ മെല്ലെപ്പോക്കാണ് റോഡ് നിര്‍മാണം വൈകുന്നതിന്റെ കാരണമായിപ്പറയുന്നത്. എന്നാല്‍ ടൂറിസം കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള കെ.എസ്.ഇ.ബിയും വനംവകുപ്പും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്.