എട്ടും എച്ചും മാത്രം ഓർത്താൽ പോര; മാസ്ക്കും ഷീല്‍ഡും ഗ്ലൗസും നിര്‍ബന്ധം

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനം. രോഗവ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലൈസന്‍സ് ടെസ്റ്റുകളും ഇന്ന് പുനരാരംഭിച്ചു. 

 ക്ലാസിനെത്തുന്നവര്‍ക്കും പരിശീലകര്‍ക്കും ഇനിമുതല്‍ ഓര്‍ക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. മാസ്ക്കും ഫേസ് ഷീല്‍ഡും ഗ്ലൗസും നിര്‍ബന്ധം. കാറില്‍ ഒരു വിദ്യാര്‍ഥി മാത്രമെ പാടുള്ളു. എസി ഓണാക്കരുത്. സീറ്റും സ്റ്റിയറിങ്ങും പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടണം. ഓരോ ക്ലാസിന് ശേഷവും കാര്‍ അണുവിമുക്തമാക്കണം. 

കോവിഡ് വ്യാപനത്തിന് മുന്‍പ് ലേണേര്‍സ് എടുത്തവര്‍ക്കും ഒരു ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ക്കുമാണ് ഈ മാസത്തെ ലൈസന്‍സ് ടെസ്റ്റില്‍ മുന്‍ഗണന. 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ പങ്കെടുക്കരുത്. ടെസ്റ്റിന്റെ സമയത്ത് ഉദ്യോഗാര്‍ഥിക്ക് പുറമെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മാത്രമെ വാഹനത്തിലുണ്ടാകാന്‍ പാടുള്ളു.