അന്ന് ആരതിയുഴിഞ്ഞ് വരവേറ്റു; ഇന്ന് മണ്ണിനടിയിൽ; നോവുന്ന ഒാർമകളിൽ പ്രതിപക്ഷനേതാവ്

എട്ടുമാസം മുൻപ് കണ്ട പെട്ടിമുടി ഗ്രാമത്തിന്റെ ഓര്‍മകളുമായാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇന്നലെ ദുരന്തഭൂമിയിൽ എത്തിയത്. പെട്ടിമുടിയുടെ ഇന്നത്തെ അവസ്ഥ എന്നും മനസ്സിൽ നോവായി അവശേഷിക്കുമെന്നു പറഞ്ഞാണ് അദ്ദേഹം തിരിച്ചിറങ്ങിയത്.

കഴിഞ്ഞ പുതുവർഷ തലേന്ന് ഇടമലക്കുടിയിലേക്കുള്ള യാത്രാ മദ്ധ്യേ ആണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പെട്ടിമുടിയിൽ എത്തിയത്. ആരതിയുഴിഞ്ഞ് വരവേറ്റ്, ഡിസംബർ തണുപ്പിൽ ചൂട് ചായ നൽകി സൽക്കരിച്ച പെട്ടിമുടിക്കാരുടെ സ്നേഹം ഇന്നും അദ്ദേഹത്തിന്റെ മനസിലുണ്ട് 

എട്ടു മാസത്തിനിപ്പുറം പെട്ടിമുടി എന്ന മനോഹര ഗ്രാമം കല്ലും ചെളിയും മാത്രമായി അവശേഷിച്ചിരുന്നു. അന്ന് അദ്ദേഹത്തെ ആരതി ഉഴിഞ്ഞു വരവേറ്റവരിൽ പലരെയും പ്രകൃതി കൊണ്ടുപോയി കഴിഞ്ഞിരിക്കുന്നു. എട്ടുമാസം മുൻപുള്ള ആ നല്ല വൈകുന്നേരത്തിന്റെ ഓർമകളും ആയാണ് പ്രതിപക്ഷ നേതാവ് മല ഇറങ്ങിയത്.