കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പെരുന്നാൾ നമസ്കാരം

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച്  പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. വീടുകളിലും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനയില്‍ പങ്കെടുത്തു. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാഭരണകൂടങ്ങള്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. 

കര്‍ശന സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വിശ്വാസികളെ പള്ളികളിലേക്ക് പ്രവേശിപ്പിച്ചത്. മുന്‍കൂട്ടി അറിയിച്ചിരുന്ന പത്തിനും അറുപത്തി അഞ്ച് വയസിനുമിടയിലുള്ളവര്‍ക്കായിരുന്നു പ്രവേശനം. പൂര്‍ണമായും സാമൂഹിക അകലം പാലിച്ചാണ് വിശ്വാസികള്‍ പ്രാര്‍ഥനാച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. 

മലബാറിലെ ഭൂരിഭാഗം പള്ളികളും അടഞ്ഞുകിടന്നു. ചടങ്ങ് നടന്ന ഇടങ്ങളില്‍ വളരെ കുറച്ചാളുകള്‍ മാത്രം. ആഘോഷം വീടുകള്‍ക്കുള്ളിലാക്കി പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം പൂര്‍ണമായും വിശ്വാസ സമൂഹം ഏറ്റെടുത്തു.  നമസ്കാരം സംഘടിപ്പിച്ച ഇടങ്ങളിലെല്ലാം പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും കര്‍ശന നിരീക്ഷണമുണ്ടായിരുന്നു.