പതിനെട്ടംഗ കുടുംബത്തിലെ 12 പേരും യോഗ അധ്യാപകര്‍; കൊച്ചിയിലെ 'യോഗ' കുടുംബം

രണ്ടര പതിറ്റാണ്ടായി യോഗാധ്യാപനം നടത്തുന്ന ഒരു കുടുംബമുണ്ട് കൊച്ചിയില്‍. പതിനെട്ടംഗ കുടുംബത്തിലെ പന്ത്രണ്ടുപേരും യോഗ അധ്യാപകര്‍. പ്രമുഖരടക്കം ഇവരുടെ ശിഷ്യഗണത്തിലുണ്ട്.

തൃപ്പൂണിത്തുറ എരൂരിലെ ഇന്ദിരാഭവന്‍ ശരിക്കും യോഗാ ഭവന്‍ തന്നെയാണ്. എഴുപത്തിമൂന്നുകാരന്‍ സുബ്രമണ്യം വെങ്കിടാചലംമുതല്‍ രണ്ടുവയസുകാരി വരെ യോഗാസന മുറകള്‍ അഭ്യസിക്കുന്ന കുടുംബം. യോഗ ചെയ്താണ് ദിവസത്തിന്റെ തുടക്കം. തീര്‍ന്നില്ല ഇവരില്‍ പന്ത്രണ്ടുപേര്‍ യോഗ അധ്യാപകരുമാണ്. പ്രഫസര്‍ എം.കെ. സാനുവടക്കം ശിഷ്യഗണത്തിലുണ്ട്. നാലുവര്‍ഷം മുന്‍പാണ് സാനുമാഷ് യോഗ പരിശീലിച്ചു തുടങ്ങിയത്. സുബ്രമണ്യത്തിന്റെ മകന്‍ എസ്. അയ്യപ്പനാണ് പരിശീലകന്‍. 

വിദേശ രാജ്യങ്ങളിലടക്കം ക്ലാസുകള്‍, പതിനായിരത്തിലധികം ശിഷ്യസമ്പത്ത്, ശ്രീ യോഗ ദര്‍ശന്റെ ആറു സെന്ററുകളിലും വിവിധ സ്കൂളുകളിലും യോഗ പരിശീലനം ഇതെല്ലാമാണ് ഈ കുടുംബത്തിന്റെ നേട്ടം.