സർക്കാർ ജീവനക്കാർക്ക് ശമ്പളം നാലാം തിയതി തന്നെ; വിതരണ നടപടി തുടങ്ങി

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണത്തിന് നടപടി തുടങ്ങി. വിതരണം തുടങ്ങുന്ന നാലാംതീയതി തന്നെ  ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കും. ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാന്‍ ശമ്പളവിതരണ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തും.  

ആറുദിവസത്തേതുവീതം അഞ്ചുമാസത്തെ ശമ്പളം പിടിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കിയതോടെ നേരത്തെ അപ് ലോഡ് ചെയ്തിരുന്ന ശമ്പളബില്ലുകള്‍ ട്രഷറികള്‍ക്ക് പാസാക്കാം. ചുമതലയുള്ള ഡിഡിഒമാര്‍ക്ക് തുടര്‍ന്നും ശമ്പള ബില്ലുകള്‍ അപ് ലോഡ് ചെയ്യാം. ഇന്നും നാളെയും അവധിയാണെങ്കിലും ശമ്പളബില്‍ പാസാക്കുന്നതിന് ചുമതലപ്പെട്ട ജീവനക്കാരോട് ട്രഷറിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ശമ്പളം, പെന്‍ഷന്‍ വിതരണം തുടങ്ങുന്നു എന്ന് ഉറപ്പാക്കുന്നതിനാണ് ട്രഷറി ഡയറക്ടര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

നേരത്തെ ഉണ്ടായിരുന്ന പേയ്മെന്റ് ഷെഡ്യൂള്‍ പ്രകാരം ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ആദ്യദിവസം ശമ്പളം ലഭിക്കില്ലായിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ആദ്യ ശമ്പളവിതരണ ദിവസം തന്നെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിഞ്ഞമാസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി ജ‍ഡ്ജിമാരെ ശമ്പളനിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ മാറ്റം വരുത്തും.

ഇതും നാളെ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കണം. ഹൈക്കോടതി ജഡ്ജിമാരടക്കമുള്ള ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് ആദ്യദിവസം തന്നെ ശമ്പളം നല്‍കണമെന്നതാണ് കാരണം. ഏത് വകുപ്പുകളിലുള്ളവര്‍ക്കാണ് ആദ്യ പ്രവൃത്തി ദിവസം ശമ്പളം നല്‍കേണ്ടതെന്ന് കേരള ഫിനാന്‍ഷ്യല്‍ കോഡില്‍ വ്യവസ്ഥയുണ്ട്. ജുഡീഷ്യറിക്ക് പുറമെ സെക്രട്ടേറിയറ്റ്, റവന്യു, ലാന്‍ഡ് റവന്യു, പൊലീസ്, കൊമേഴ്സ്യല്‍ ടാക്സ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ആദ്യപ്രവൃത്തി ദിവസമാണ് ശമ്പളം നല്‍കേണ്ടത്.