'നീയും മോനും കഴിച്ചോ?'; കാട്ടുതീയിൽ അമരും മുൻപ് ദിവാകരന്‍ ചോദിച്ചു; കണ്ണീർ

തൃശൂരിൽ മൂന്നു പേരുടെ ജീവനെടുത്ത കാട്ടുതീയിൽ വെന്തുനീറുന്നത് മൂന്ന് കുടുംബങ്ങൾ കൂടിയാണ്. വാഴച്ചാൽ ആദിവാസി ഊരിൽ ഭാര്യ ഇന്ദിരയും മകൻ ധ്യാനും നാട്ടുകാർക്കു കണ്ണീർക്കാഴ്ചയായി. പറമ്പിക്കുളം കുരിയാർകുട്ടി സ്വദേശിയായ ദിവാകരന്റെ ഭാര്യയും മക്കളുമാണിവർ. ഒൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദിവാകരന് ഒരാൺകുഞ്ഞ് പിറന്നത്. കുട്ടിക്ക്  ഒരു വയസ്സു മാത്രമുള്ളപ്പോഴാണ് അച്ഛൻ ദിവാകരന് കാട്ടുതീയിൽപ്പെട്ടു ജീവൻ നഷ്ടപ്പെട്ടത്. സംസ്കാരച്ചടങ്ങുകൾക്കായി ഇന്ദിരയും കുഞ്ഞും പറമ്പിക്കുളത്തേക്കു യാത്രയായപ്പോൾ ഊരിൽ നിലവിളികൾ ഉയർന്നു.

''നീയും മോനും കഴിച്ചോ? ഞാൻ കഴിച്ചു..'' മരണത്തിന്റെ തീച്ചൂളയിലേക്കു നടന്നു കയറും മുൻപു ദിവാകരൻ വീട്ടിലേക്കു വിളിച്ച് അവസാനമായി ചോദിച്ചതിങ്ങനെയാണ്.  മകനെ കാണാൻ രണ്ടാഴ്ചയിലൊരിക്കൽ പലഹാരപ്പൊതികളുമായി അച്ഛൻ എത്തിയിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.

വിവാഹത്തിനു ശേഷമാണ് ദിവാകരൻ വാഴച്ചാലിൽ സ്ഥിരതാമസം തുടങ്ങിയത്. കാട്ടുതീ അണയ്ക്കാൻ പോകുകയാണെന്നും ജോലി കഴിഞ്ഞു തിരിച്ചെത്തിയ ശേഷം വിളിക്കാമെന്നും പറഞ്ഞാണ് ദിവാകരൻ മരണത്തിലേക്കു നടന്നുകയറിയത്.

2014 സെപ്റ്റംബർ 10ന് ആണ് ദിവാകരൻ ട്രൈബൽ വാച്ചറായി നിയമിക്കപ്പെട്ടത്. ജില്ലയിലെ ആദ്യ ട്രൈബൽ വാച്ചർ ബാച്ചിലെ അംഗമായിരുന്നു.