വീടിന് തീ പിടിച്ച് വീട്ടമ്മ വെന്തുമരിച്ചു; സംഭവമറിയാതെ ഭർത്താവ് വരാന്തയിൽ

വയോധികരായ ദമ്പതികൾ മാത്രം താമസിച്ച വീടിനു തീ പിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. സംഭവമറിയാതെ വീട്ടുവരാന്തയിലിരുന്ന, പ്രായാധിക്യം മൂലം കാഴ്ചയും കേൾവിയും കുറഞ്ഞ ഭർത്താവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. അതിരുങ്കൽ നിരവേൽ ചെറുപുഷ്പ വിലാസം ശ്രീധരൻ പിള്ളയുടെ ഭാര്യ ഭാർഗവിയമ്മയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം 3.30ന് ആണ് സംഭവം. തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴും വിവരമൊന്നുമറിയാതെ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു ശ്രീധരൻ പിള്ള. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭാർഗവിയമ്മ കിടന്ന മുറി പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടത്.

മുറിയുടെ മുകളിൽ തട്ടിൻപുറത്ത് വച്ചിരുന്ന തടി ഉരുപ്പടികൾ കത്തി താഴെ വീണുകിടക്കുകയായിരുന്നു. അലമാരയും കട്ടിലുകളും കത്തിനശിച്ചു. കത്തിയ കട്ടിലിന്റെ അവശിഷ്ടങ്ങൾക്ക് ഇടയിലായിരുന്നു ഭാർഗവിയമ്മയുടെ ശരീരഭാഗങ്ങൾ. പൊലീസും അഗ്നിരക്ഷാസേനയും എത്തുന്നതിനു മുൻപ് നാട്ടുകാർ തീ അണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. സംസ്കാരം പിന്നീട്. മക്കൾ: ബാലകൃഷ്ണൻ നായർ, ഹരിശ്ചന്ദ്രൻ നായർ, രാധാകൃഷ്ണൻ, രാജശേഖരൻ, മോഹൻകുമാർ.