കടമ്പകളേറെയുണ്ട് ഇനിയും; കേരള ബാങ്കിൽ വെല്ലുവിളിയുമായി സർക്കാർ

റിസര്‍വ് ബാങ്കിന്റ അന്തിമ അനുമതി ആയെങ്കിലും കേരളബാങ്കിന് മുന്നില്‍ കടമ്പകളേറെ. മലപ്പുറം ജില്ലാ ബാങ്ക്  ലയിക്കാതെ വിട്ടുനില്‍ക്കുന്നതും മറ്റ് ബാങ്കുകളുടെ പ്രതിനിധികള്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസുകളുമാണ് കടമ്പകള്‍. അതേസമയം മലപ്പുറം ബാങ്കിന് പുനരാലോചിക്കാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിക്കുന്നതിനെതിരെ ബാങ്ക് പ്രതിനിധികള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസുകള്‍ തുടരുകയാണ്. ഇതിലെ വിധിയുടെ അടിസ്ഥാനത്തിലേ  ലയനം നടപ്പാക്കാവുവെന്ന് റിസര്‍വ് ബാങ്ക് വ്യവസ്ഥയുണ്ട്. കേസുകളില്‍ പ്രതികൂല വിധി വന്നാല്‍ സര്‍ക്കാരിന്റ തുടര്‍നടപടികള്‍ക്ക്  തിരിച്ചടിയാകും. കേരളബാങ്കിന് റിസര്‍വ് ബാങ്കിന്റ അന്തിമ അനുമതി കിട്ടിയതിനാല്‍ കേസുകളും അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. മലപ്പുറം ജില്ലാസഹകരണബാങ്ക് തീരുമാനം പുനപരിശോധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 

നേരത്തെ രണ്ടുതവണയും ലയനപ്രഖ്യാപന പ്രമേയം ബാങ്ക് തള്ളിയിരുന്നു. കേരളബാങ്കിനുള്ള റിസര്‍വ് ബാങ്കിന്റ അന്തിമ അനുമതിക്ക് അടുത്തമാര്‍ച്ച് 31 വരയേ പ്രാബല്യം ഉള്ളു. അതിന് ശേഷം തലസ്ഥിതി നബാര്‍ഡിലൂടെ റിസര്‍വ് ബാങ്കിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഈ അഞ്ചുമാസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പാലിച്ച് കേരളബാങ്കിന്റ പ്രവര്‍ത്തനം തുടങ്ങുകയെന്നതും സര്‍ക്കാരിന്റ മുന്നില്‍ വെല്ലുവിളിയാണ്.