വിദ്യാർഥികൾക്ക് പരാതി; വര്‍ക്കല മെഡിക്കല്‍ കോളജില്‍ പരിശോധന

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പരിശോധന. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. കോളജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കാണിച്ച് അറുപത്തിനാല് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. 

വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍കോളജില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ രണ്ട് ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തിയത്.  കോളജില്‍ അടിസ്ഥാന സൗകര്യങ്ങളില്ല, അധ്യാപകരും അനുബന്ധ ജീവനക്കാരും ഇല്ല, രോഗികളില്ല എന്നീപരാതികള്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിരുന്നു. 64 വിദ്യാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ആരോഗ്യമന്ത്രാലയം പരിശോധനക്കെത്തിയത്.  ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ദിവസ വേതനത്തിന് ജീവനക്കാരെയും അധ്യാപകരെയും  കോളജിലെത്തിച്ച് പരിശോധന അട്ടിമറിക്കാന്‍  അധികൃതര്‍ ശ്രമിച്ചുവെന്ന്  വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 

2016 ല്‍പ്രവേശനം നേടിയ നൂറ് വിദ്യാര്‍ഥികളാണ് കോളജിലുള്ളത്.കഴിഞ്ഞ ഒരുവര്‍ഷമായി ഈ കോളജിലെ വിദ്യാര്‍ഥികള്‍ സമരരംഗത്താണ്. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ നടത്തിയ പരിശോധനകളില്‍കോളജിന് വേണ്ടത്ര സൗകര്യങ്ങളോ, ഡോക്ടര്‍മാരോ രോഗികളോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 2016 ന്ശേഷം ഇവിടെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിട്ടില്ല. പരാതികള്‍ ഉന്നയിച്ച വിദ്യാര്‍ഥികള്‍ക്ക് കോളജ് മാനേജ്മെന്‍റ് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.