സാരി ഉഗ്രന്‍; വടം വലിയും; ഓണമാഷോഷിക്കാന്‍ അവരെത്തി; കുമ്പളങ്ങിയിൽ കൗതുകം

ഇംഗ്ലണ്ടുകാരായ ജൂലിയനും ഒലിയയ്ക്കും ഓണം എന്നതു കേട്ടറിവു മാത്രമായിരുന്നു ഇതുവരെ. നേരനുഭവത്തിനായാണ് ഇക്കുറി ഇവർ കടൽകടന്നു കുമ്പളങ്ങിയിൽ എത്തിയത്. ജൂലിയൻ– ഒലിയ ദമ്പതികൾ മാത്രമായിരുന്നില്ല ന്യൂസിലൻഡ്, സ്പെയിൻ, ഫ്രാൻസ്, നെതർലൻഡ്, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നുള്ള അതിഥികളും ഓണമാഘോഷിക്കാൻ എത്തി. ജില്ലാ ഡിടിപിസിയുടെ സഹകരണത്തോടെ മോഡൽ ടൂറിസം ഡവലപ്മെന്റ് സൊസൈറ്റിയും കുമ്പളങ്ങി പഞ്ചായത്തും എക്സ്- സർവീസ് മെൻ വെൽഫെയർ അസോസിയേഷനും ചേർന്ന് മോഡൽ ടൂറിസം പാർക്കിൽ സംഘടിപ്പിച്ച 3 ദിവസത്തെ ഓണാഘോഷ പരിപാടിയായ 'ആർപ്പോയ് ഇർറോ'യുടെ ഭാഗമായാണു വിദേശികൾ കുമ്പളങ്ങിയിൽ എത്തിയത്. 

ഫോർട്ട്കൊച്ചിയിലെ ഹോംസ്റ്റേയിലായിരുന്നു വിദേശികളുടെ താമസം. വിദേശികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അധികൃതർ സ്വീകരിച്ചാനയിച്ചു. സെറ്റ് സാരിയും കസവു മുണ്ടും ഉടുത്തു വിദേശികളെത്തിയപ്പോൾ കുമ്പളങ്ങിക്കാർക്കു കൗതുകം. സാരി എങ്ങനെയുണ്ടെന്ന സൊസൈറ്റി അധികൃതരുടെ ചോദ്യത്തിന് ‘ഉഗ്രൻ’ എന്നായിരുന്നു ന്യൂസിലൻഡ് സ്വദേശിനി എലിസബത്തിന്റെ മറുപടി. തുടർന്നു നാട്ടുകാരും വിദേശികളും തമ്മിൽ വാശിയേറിയ വടംവലി. സ്ത്രീകളുടെയും പുരുഷൻമാരുടെയും വിഭാഗത്തിൽ വിദേശികൾ വിജയികളായി. മറ്റു കലാപരിപാടികളിലും പങ്കെടുത്തു.  പപ്പടം, പഴം, പായസമടക്കം ഓണസദ്യയും വിളമ്പി. ഇനിയും ഓണം ആഘോഷിക്കാൻ കുമ്പളങ്ങിയിലെത്തുമെന്ന ഉറപ്പു നൽകിയാണ് അതിഥികൾ മടങ്ങിയത്.