‘കൂടുതൽ ആത്മാർഥത കാട്ടിയാൽ ഓണത്തിന് പട്ടിണി’: എല്‍ദോയില്‍ ‘പണി’ കിട്ടിയ എസ്ഐ

കൂടുതൽ ആത്മാർഥത കാട്ടിയാൽ ഓണത്തിനു പട്ടിണി കിടക്കേണ്ടി വരുമെന്ന് സിപിഐ നേതാക്കൾക്കു മർദനമേറ്റ സംഭവത്തിൽ സസ്പെൻഷനിലായ എസ്ഐ വിപിൻദാസ് സമൂഹ മാധ്യമത്തിൽ. 

സ്വന്തം വാട്സാപ്പ് അക്കൗണ്ടിന്റെ സ്റ്റാറ്റസ് ആയാണു വിപിൻദാസ് ഇതു പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘‘ആത്മാർഥത കുടുംബത്തോടു മതി. ഇല്ലെങ്കിൽ ഇതു പോലെ ഓണത്തിനു പട്ടിണി കിടക്കേണ്ടി വരും. 

കുടുംബത്തിലെ കാശുമായി കേസ് അന്വേഷിക്കാൻ പോകുമ്പോൾ ഓർക്കണം’’ എന്നാണു സ്റ്റാറ്റസ്. സെൻട്രൽ സ്റ്റേഷൻ എസ്ഐയായിരുന്ന വിപിൻ ദാസിനെ സിപിഐയുടെ ഐജി ഓഫിസ് മാർച്ചിനിടെ എൽദോ ഏബ്രഹാം എംഎൽഎയെ തല്ലിയെന്ന പരാതിയിലാണു സസ്പെൻഡ് ചെയ്തത്. 

സിപിഐ സമരം കൈകാര്യം ചെയ്യുന്നതിൽ എസ്ഐയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായി എന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.