കഥകളി ആചാര്യന്‍ കോട്ടക്കല്‍ ചന്ദ്രശേഖര വാരിയര്‍ അന്തരിച്ചു. 74 വയസായിരുന്നു. സംസ്ക്കാരം ഇന്നുച്ചക്ക് ഒന്നിന് കോട്ടക്കലിൽ നടക്കും.
ഹൃദയാഘാതത്തെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കോട്ടക്കല്‍ പി.എസ്.വി നാട്യസംഘത്തിൽ 1959ൽ കഥകളി പരിശീലനം ആരംഭിച്ചു. പിന്നാലെ നാട്യസംഘത്തിന്റെ പ്രധാന നടനും പരിശീലകനുമായി. വാനപ്രസ്ഥം സിനിമയിൽ മോഹൻലാലിനെ കഥകളി അഭ്യസിപ്പിച്ചത് ചന്ദ്രശേഖര വാരിയരായിരുന്നു. സിനിമയിൽ വേഷവും ചെയ്തു. പച്ച, കത്തി എന്നീ കഥകളി വേഷങ്ങളില്‍ നിപുണനായിരുന്നു.
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും വിദേശങ്ങളിലെ ഒട്ടേറെ വേദികളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്. 2017ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡിന് പുറമെ, വിദേശത്തു നിന്നും ഇന്ത്യയില്‍ നിന്നുമായി ഒട്ടേറെ അവാര്‍ഡുകളും നേടി. . ‘ സത്യവാൻ സാവിത്രി’, ‘കർണ്ണചരിതം’, ശ്രീഗുരുവായൂരപ്പൻ’, ‘ഹരിശ്‌ചന്ദ്രചരിതം’ എന്നീ കഥകൾ ചിട്ടപ്പെടുത്തിയിട്ടുമുണ്ട്.