വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടൽ; സൗജന്യ പുസ്തകവിതരണം വേഗത്തിൽ

മഴക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടമായ വയനാട്ടിലെ കുട്ടികള്‍ക്കുള്ള സൗജന്യ പുസ്തകവിതരണം വേഗത്തിലാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം സന്നദ്ധസംഘടനകളും സഹായവുമായി ജില്ലയിലേക്കെത്തുന്നുണ്ട്. പഠനസാമഗ്രികള്‍ നഷ്ടമായ കുട്ടികളുടെ ദുരിതത്തെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയില്‍ സംസ്ഥാന ബാലാവകാശകമ്മീഷനും ഇടപെട്ടു.

ഇരുപതിനായിരത്തോളം ടെക്സ്റ്റ് ബുക്കുകള്‍ വിദ്യാഭ്യാസവകുപ്പ് ജില്ലയിലെത്തിച്ചിരുന്നു.വിവിധ സ്കൂളുകളിലേക്കുള്ള പുസ്തകവിതരണം തുടരുകയാണ്. ഒമ്പത്,പത്ത് ക്ലാസുകളിലേക്കുള്ള ടെക്സ്റ്റ് ബുക്കുകള്‍ അടുത്ത ദിവസം എത്തും. ഇതു കൂടി കുട്ടികളുടെ കയ്യിലെത്തുന്നതോടെ പ്രശ്നപരിഹാരമാകും. കൂടാതെ വ്യക്തികളില്‍ നിന്നും സന്നദ്ധസംഘടനകളില്‍ നിന്നും പഠനോപകരണങ്ങള്‍ കല്‍പറ്റയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഒാഫീസില്‍ സ്വീകരിക്കുന്നുമുണ്ട്. പതിനയ്യാരത്തോളം നോട്ടുബുക്കുകള്‍ ഇങ്ങനെ ഇതുവരേക്കും ലഭിച്ചുകഴിഞ്ഞു. പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് നിരവധി സന്നദ്ധസംഘടനകള്‍ സഹായഹസ്തവുമായെത്തി. സ്കൂളുകളില്‍ ഇവര്‍ നേരിട്ട് പഠനക്കിറ്റുകള്‍ വിതരണം ചെയ്തു.

.സംസ്ഥാന ബാലാവകാശകമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ ശിശുസംരക്ഷണഒാഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ബാലാവകാശകമ്മീഷനും പഠനോപകരങ്ങള്‍ സമാഹരിക്കുന്നുണ്ട്.