വിരമിക്കാത്ത അധ്യാപകന് ‘വിരമിച്ചതിന്’ ആശംസയേകി മുഖ്യമന്ത്രി; കത്ത് വായിച്ച് അമ്പരപ്പ്

മുഖ്യമന്ത്രിയുടെ ആശംസ കാർഡ് വായിച്ച് അമ്പരന്നിരിക്കുകാണ് ഇൗ കോളജ് അധ്യാപകൻ. സർവീസിൽ നിന്നു വിരമിക്കാൻ ഇനിയും അഞ്ചു വർഷം ബാക്കിയുള്ള കോളജ് അധ്യാപകനാണ്, സർവീസിൽ നിന്നു വിരമിച്ചതിന് ‘ആശംസ’ യർപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് ലഭിച്ചത്. കൊല്ലം എസ്എൻ കോളജിൽ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറായിരുന്ന ഡോ. സൈനുദ്ദീൻ പട്ടാഴി, ഗവ. കോളജ് നിയമനം കിട്ടിയതിനെ തുടർന്നു കഴിഞ്ഞ ഏപ്രിൽ 17 നാണു കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിൽ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിച്ചത്. 

നേരത്തെ ഗവ. കോളജ് അധ്യാപക നിയമനത്തിന് അപേക്ഷിച്ചിരുന്ന ഡോ. സൈനുദ്ദീൻ പട്ടാഴി, തന്നേക്കാൾ കുറഞ്ഞ യോഗ്യതയുള്ളവരെ നിയമിച്ചുവെന്നാരോപിച്ചു സുപ്രീംകോടതി വരെ കേസ് നടത്തിയാണു സർക്കാർ കോളജ് നിയമനം നേടിയെടുത്തത്. കാര്യവട്ടത്തു നിയമനം ലഭിച്ചതോടെ എസ്എൻ കോളജിൽ നിന്നു വിടുതൽ വാങ്ങുകയായിരുന്നു. 

എസ്എൻ കോളജിൽ നിന്നു വിരമിച്ചുവെന്നു തെറ്റിദ്ധരിച്ചാണു മുഖ്യമന്ത്രി നേരിട്ടു കത്തെഴുതിയത്. ‘ഭാവി ജീവിത’ ത്തിന് എല്ലാവിധ ആശംസയും നേരുന്ന മുഖ്യമന്ത്രിയുടെ കത്തിൽ നിന്ന് താങ്കൾ സർക്കാർ സേവനത്തിൽ നിന്നു വിരമിച്ചു എന്നറിഞ്ഞു. ചെയ്ത സേവനങ്ങൾക്കു നന്ദി പറയട്ടെ. സേവനകാലത്തു നല്ലതും മോശവുമായ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം നല്ല അനുഭവങ്ങളാകും ഏറെയും എന്നു കരുതാം. പൊതുനന്മ ലക്ഷ്യമാക്കി സ്വീകരിച്ച നിയമപരവും മാനുഷികവുമായ ചില നടപടികളുടെ പേരിൽ താങ്കൾ പഴി കേട്ടിട്ടുണ്ടാകാം. മേലുദ്യോഗസ്ഥരോ ജനങ്ങളിൽ ആരെങ്കിലുമോ താങ്കളെ കുറ്റപ്പെടുത്തിയിട്ടുണ്ടാകാം, പ്രശംസിച്ചിട്ടുണ്ടാകാം. ഇതൊക്കെ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗമായി കരുതണം.... വിരമിക്കൽ ഒരിക്കലും ഒരു അവസാനമല്ല, അതൊരു തുടക്കമാണ്. നമുക്കു ചുറ്റും കണ്ണോടിക്കൂ. ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്...’ ശാസ്ത്ര ഗവേഷണ രംഗത്തു ഡോ. സൈനുദ്ദീൻ പട്ടാഴി നൽകിയ സംഭാവന കണക്കിലെടുത്ത്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയനും ചേർന്നു പുതുതായി കണ്ടെത്തിയ ചെറുഗ്രഹത്തിനു ഡോ. സൈനുദ്ദീൻ പട്ടാഴിയുടെ പേര് നൽകാൻ തീരുമാനിച്ചിരുന്നു. 

എന്നാൽ സ്വന്തം ജന്മനാടായ ‘പട്ടാഴി’ ഗ്രാമത്തിന്റെ പേര് ഗ്രഹത്തിനു നൽകിയാൽ മതിയെന്ന അഭ്യർഥന കണക്കിലെടുത്ത് ഈ ഗ്രഹത്തിനു ‘പട്ടാഴി ഗ്രഹം 5178’ എന്നു നാമകരണം ചെയ്തിരുന്നു. എസ്എൻ കോളജിൽ നിന്നു വിടുതൽ വാങ്ങിയപ്പോൾ, വിരമിച്ചു എന്നു തെറ്റിദ്ധരിച്ചാകാം മുഖ്യമന്ത്രി കത്തെഴുതിയത് എന്നാണു ഡോ. സൈനുദ്ദീൻ പട്ടാഴിയുടെ സംശയം.