രാഹുൽ ഗാന്ധിയുടെ പര്യടനത്തിനിടെ വ്യാപക പോക്കറ്റടി; ലക്ഷങ്ങൾ മോഷണം പോയെന്ന് പരാതി

ഫയൽ ചിത്രം

കഴിഞ്ഞ ദിവസം മുക്കത്ത് നടന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ പര്യടനത്തിനിടെ വ്യാപക പോക്കറ്റടിയെന്ന് പരാതി. നിരവധി പേർ പരാതിയുമായി മുക്കം പൊലീസ് സ്റ്റേഷനിലെത്തി. പതിനഞ്ചിലധികം ആളുകളുടെ പഴ്സ് നഷ്ടപ്പെട്ടെന്നാണ് വിവരം. ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയിൽ പണം മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. 

ഒൻപത് പേർ പരാതിയുമായി പൊലീസ് സ്റ്റേനിലെത്തി. പണത്തിനൊപ്പം എടിഎം കാർഡ്, ലൈസൻസ് തുടങ്ങി പ്രധാനപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. മുക്കം നഗരസഭയലെ മുപ്പത്തിയൊന്നാം വാർഡ് കൗൺസിലർ റഹ്മത്തിന്റെ ഭർത്താവ് വി ടി ബുഷൈറിന്റെ 26000 രൂപയടങ്ങിയ പഴ്സ്, മുൻ മുക്കം പഞ്ചായത്ത് മെമ്പർ ആമിനയുടെ ഭര്‍ത്താവ് മുഹമ്മദ് പുല്ലംപാടിയുടെ പതിനേഴായിരം രൂപ, മുക്കം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ മുനീർ എന്നിവരുടെ പഴ്സുകളാണ് നഷ്ടപ്പെട്ടത്. 

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ച ഫയർ സ്റ്റേഷൻ പരിസരത്ത് നിന്നവരുടെ പഴ്സുകളാണ് മോഷ്ടിക്കപ്പെട്ടത്. പരാതികളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.