ബിജെപിയുമായല്ല, മൽസരം എല്‍.ഡി.എഫുമായി ആയിരുന്നു: ആന്റോ ആന്റണി

പത്തനംതിട്ടയില്‍ മുന്‍ തിരഞ്ഞെടുപ്പുകളേക്കാള്‍ ബി.ജെ.പി വോട്ടുനേടുമെങ്കിലും അത് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. യു.ഡി.എഫ്  വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ല. വലിയ ഭൂരിപക്ഷത്തിന് മൂന്നാം തവണയും താന്‍ ജയിക്കുമെന്നും ആന്റോ ആന്റണി പറഞ്ഞു. 

പത്തനംതിട്ടയില്‍ ബി.ജെ.പിയുമായാണ് മത്സരം എന്ന പ്രവചനം തെറ്റാണെന്ന വിശ്വാസമാണ് ആന്റോ ആന്റണിയ്ക്ക്. മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ബിജെപി വോട്ടുകള്‍ കൂടുതല്‍ നേടിയേക്കാം. എക്സിറ്റ്പോള്‍ പ്രവചനത്തേക്കാള്‍ വലിയഭൂരിപക്ഷത്തിനാകും പത്തനംതിട്ടയില്‍ തന്റെ ജയമെന്നും ആന്റോ ആന്റണി പറഞ്ഞു.

ജനങ്ങളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്. യു.ഡിഎഫിന്റെ വോട്ടുശതമാനത്തില്‍ ഇടിവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തില്‍ ഡി.സി.സിയിലെ ചിലനേതാക്കള്‍ തിരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശം പാര്‍ലമെന്റ് മണ്ഡലം അവലോകനയോഗത്തില്‍ ഉയര്‍ന്നിരുന്നു.