മലബാറിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചില്ല; പ്രതിഷേധിച്ച് കെഎസ്‌യു

മലബാറില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധവുമായി കെ.എസ്.യുവിന്റെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍. ഉപരിപഠനത്തിന് യോഗ്യതനേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോഴിക്കോട്ടെ  പ്രതിഷേധം. 

ഉപരിപഠനത്തിന് യോഗ്യതനേടിയ ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനം പ്രതിസന്ധിയിലായതോടെയാണ് പ്രതിഷേധവുമായി കെ.എസ്.യു രംഗത്തെത്തിയത്. എയ്ഡഡ് സ്കൂളില്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സ്കൂളിലോ അണ്‍എയ്ഡഡ് സ്കൂളിലോ പഠനം തുടരേണ്ട സാഹചര്യമുണ്ടാകുന്നു. തെക്കന്‍ ജില്ലകളില്‍ എയ്ഡഡ് സ്കൂളുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുക്കിടക്കുമ്പോഴാണ് മലബാറില്‍ ഈ സ്ഥിതി. പ്രതിസന്ധി  പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്നാണാവശ്യം. ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിലാണ് പ്രതിസന്ധി രൂക്ഷം.

പത്താം ക്ലാസ് സേ പരീക്ഷാഫലം കൂടിയെത്തിയാല്‍ സീറ്റ് ക്ഷാമം കൂടുതല്‍ രൂക്ഷമാകും. ടൗണ്‍ഹാളില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ എം.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പു ഫലമെത്തിയശേഷം ജില്ലാതലത്തില്‍ സമരം തുടങ്ങാനാണ് കെ.എസ്.യുവിന്റെ തീരുമാനം.