കാള വിരണ്ടോടി ബൈക്ക് യാത്രികനെ കുത്തിവീഴ്ത്തി; കൊമ്പ് നെഞ്ചത്ത് തറച്ചുകയറി

രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കവെ യുവ ദന്തഡോക്ടർ കാളയുടെ കുത്തേറ്റു മരിച്ചു. കൊഴി‍ഞ്ഞാമ്പാറ മുട്ടിമാമ്പള്ളം കുളപ്പുര വീട്ടിൽ മോഹനന്റെ മകൻ ഡോ. ലക്ഷ്മി ജയകൃഷ്ണൻ (23) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ വടകരപ്പതി പഞ്ചായത്ത് ഓഫിസിനു സമീപത്താണ് അപകടം. കോയമ്പത്തൂർ ആവാരംപാളയം ഡന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു  ജയകൃഷ്ണൻ. അവധിക്കു വീട്ടിലെത്തി താമസ സ്ഥലത്തേക്കു തിരിച്ചുപോകവേയാണ് അപകടം. 

വിരണ്ടോടിയ കാള എതിരെ ബൈക്കിൽ വരുകയായിരുന്ന ലക്ഷ്മി ജയകൃഷ്ണനെ കുത്തിവീഴ്ത്തി. നെഞ്ചത്തു കുത്തേറ്റ ജയകൃഷ്ണൻ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചു. വേലന്താവളം ഭാഗത്തു നിന്നു റോഡിലൂടെ ഓടിയ കാളയുടെ പുറകിൽ ബൈക്കുകളിലായി 3 പേർ വന്നിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ടു വിരണ്ടോടിയ കാള എതിരെവന്ന ജയകൃഷ്ണനെ കുത്തിവീഴ്ത്തുകയായിരുന്നെന്നും നെഞ്ചത്തു കാളയുടെ കൊമ്പ് തറച്ചുകയറിയെന്നും  പൊലീസ് പറഞ്ഞു. കാളയെ പിടിക്കാനായി ബൈക്കിൽ വന്ന കണ്ടാലറിയാവുന്ന 3 പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. അമ്മ: അംബിക. സഹോദരൻ: അരുൺരാജ്.