കർഷകരോട് രാഹുൽ മറുപടി പറയണമെന്ന് എൽഡിഎഫ്; മറുചോദ്യവുമായി യുഡിഎഫ്

വയനാട് മണ്ഡലത്തില്‍ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കാര്‍ഷിക പ്രശ്നങ്ങള്‍ മുഖ്യവിഷയമാക്കുകയാണ് മുന്നണികള്‍. കാര്‍ഷിക പ്രതിസന്ധിക്ക് കാരണം യുപിഎ നയങ്ങളാണെന്നും ഇതിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കണമെന്നും ഇടതുമുന്നണി ആവശ്യപ്പെടുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ക്ക് ഉത്തരവാദി ആര് എന്നതാണ് യുഡിഎഫിന്റെ മറു ചോദ്യം. മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ കാര്‍ഷിക വിഷയങ്ങള്‍ കടന്നു വരും.

കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന മണ്ഡലമാണ് വയനാട്. വിദര്‍ഭയെപ്പോലെ ഒരുകാലത്ത് കര്‍ഷക ആത്മഹത്യകളും ഇവിടെ തുടര്‍ക്കഥയായിരുന്നു. കര്‍ഷകവോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ നാണ്യവിളത്തകര്‍ച്ചയും കടക്കെണിയും ഇടതുമുന്നണി പ്രധാന പ്രചാരണ തന്ത്രങ്ങളാക്കി. പുല്‍പ്പള്ളിയില്‍ കര്‍ഷക പാര്‍ലമെന്റും കര്‍ഷക റാലിയും നടത്തി. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ്  നടപ്പിലാക്കിയ കര്‍ഷകവിരുദ്ധനയങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടിപറയണമെന്നാണ് ഇടത് ആവശ്യം.

എന്നാല്‍ സമീപകാലത്ത് നടന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്നാണ് യുഡിഎഫിന്റെ മറുപടി. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം നടത്തേണ്ടെതന്നും യുഡിഎഫ് തിരിച്ചടിക്കുന്നു.

ബത്തേരിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ രാഹുല്‍ ഗാന്ധി യുപിഎ പ്രകടനപത്രികയിലെ കാര്‍ഷക ബജറ്റും മറ്റു കാര്‍ഷിക വിഷയങ്ങളും പരാമാര്‍ശിക്കും.നാണ്യവിളകള്‍ക്കെല്ലാം കടുത്ത വിലത്തകര്‍ച്ച നേരിടുകയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കാര്‍ഷിക മേഖലയെ രാഷ്്ട്രീയ പാര്‍ട്ടികള്‍ കൈവിടുമോ എന്നാണ് കര്‍ഷകരുടെ ആശങ്ക.