ചാലിയാറില്‍ പട്ടാപ്പകല്‍ പോലും അനധികൃത മണലെടുപ്പ് സജീവം

ചാലിയാറില്‍ പട്ടാപ്പകല്‍ പോലും അനധികൃത മണലെടുപ്പ് സജീവം. അരീക്കോടിന്റെ പരിസരത്തെ കടവുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മണിക്കൂറുകള്‍ക്കകം നൂറു കണക്കിന് ലോഡ് മണലാണ് പിടികൂടിയത്.

അനധികൃത മണലെടുപ്പ് സജീവമായ സാഹചര്യത്തിലാണ് പൊലീസിന്റെ മിന്നല്‍പ്പരിശോധന. ആതാടി, വാക്കാലൂര്‍ കടവുകളിലായിരുന്നു പരിശോധന. അപ്രതീക്ഷിതമായി ബോട്ടിലെത്തിയ പൊലീസിനെ കണ്ട മണല്‍ക്കടത്തുസംഘം തോണികള്‍ വെളളത്തില്‍ താഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. വാക്കല്ലൂര്‍ കടവില്‍ പൊലീസിനെ കണ്ടയുടനെ തോണി വെളളത്തില്‍ താഴ്ത്താന്‍ നോക്കിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ നീന്തിയെത്തി ശ്രമം പരാജയപ്പെടുത്തി. ഇതോടെ തോണിയുപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

വെളളത്തില്‍ താഴ്ത്തിയ തോണികള്‍ മണ്ണുമാന്തിയ യന്ത്രത്തിന്റെ സഹായത്തോടെ ഉയര്‍ത്തി പുറത്തെത്തിച്ച് നശിപ്പിച്ചു. മണല്‍ക്കടത്തിനെത്തിയ മൂന്നു ലോറികള്‍ പിടികൂടിയിട്ടുണ്ട്.