തൃശൂരിൽ കണ്ണും നട്ട് മുന്നണികൾ; സീറ്റു ചർച്ച സജീവം; സാധ്യതകൾ

ആരാകണം സ്ഥാനാര്‍ഥി ? തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തെത്തിയതോടെ സീറ്റുചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയാണ്. പറഞ്ഞുകേള്‍ക്കുന്ന പേരുകളിലൊതുങ്ങുന്നില്ല സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ അതിര്‍വരമ്പുകള്‍. അപ്രതീക്ഷിതമായി ആരും കടന്നുവരാം. നൂലില്‍ കെട്ടി ഇറക്കിയവരെന്ന ആക്ഷേപത്തിന് വീണ്ടും കളമൊരുങ്ങിയേക്കാം. അത്ഭുതങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഇവിടെ നമ്മള്‍, വോട്ടര്‍മാര്‍ക്കുമുണ്ട് ചില ഉത്തരവാദിത്തങ്ങള്‍. ആരാകണം സ്ഥനാര്‍ഥിയെന്ന ചോദ്യത്തിന് നമ്മള്‍ക്കുമില്ലേ സ്വന്തമായ ഉത്തരങ്ങള്‍. പാര്‍ട്ടികളുടേയും മുന്നണികളുടെയും ശ്രദ്ധയിലേക്ക് നമ്മുടെ സ്ഥാനാര്‍ഥി ആരാകണമെന്ന് പ്രേക്ഷകര്‍ക്കും നിര്‍ദേശിക്കാം. www.manoramanews.com/arakanamsthanarthi എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥി ആരെന്ന് നിര്‍ദേശിക്കാം.

ജില്ലാ കോൺഗ്രസ് നേതൃത്വത്തിലെ അടിപിടിയും തകർച്ചയുമായിരുന്നു  25,151 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലം നഷ്‌ടപ്പെടാൻ കാരണം. ഏഴിൽ ആറു നിയമസഭാ മണ്ഡലങ്ങളിലും ലീഡ് ചെയ്‌താണ് ഇടതുമുന്നണി സ്‌ഥാനാർഥിയും സിപിഐ ജില്ലാ സെക്രട്ടറിയുമായ സി.എൻ. ജയദേവൻ 38,227 വോട്ടിനു വിജയിച്ചത്. കഴിഞ്ഞതവണ പി.സി. ചാക്കോ ജയിച്ചപ്പോൾ അഞ്ചു മണ്ഡലങ്ങൾ യുഡിഎഫിനൊപ്പമായിരുന്നു. ഇത്തവണ തൃശൂർ മാത്രമാണു യുഡിഎഫിനൊപ്പം നിന്നത്. ഡിസിസി പ്രസിഡന്റ് തർക്കം ഐ വിഭാഗത്തെ ക്ഷുഭിതരാക്കി.

ഐ ഗ്രൂപ്പുകാരനായി അറിയപ്പെട്ടിരുന്ന ചാക്കോ ഗ്രൂപ്പിനെതിരെ തിരിഞ്ഞത് ലീഡറുടെ പഴയ തട്ടകത്തിൽ കാര്യങ്ങൾ വഷളാക്കി. ചാക്കോയ്‌ക്കെതിരെ ഐ ഗ്രൂപ്പ് പരസ്യ നിലപാടെടുത്തതും താൻ ഇവിടെ മത്സരിക്കാനില്ലെന്നു ചാക്കോ പ്രഖ്യാപിച്ചതും സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർത്തു. അതു പ്രചാരണത്തിൽ പ്രകടമായി.