കർഷക ആത്മഹത്യ തുടർക്കഥ; നടപടിയെടുക്കാതെ സർക്കാർ

ഇടുക്കിയിൽ കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്റെ മൃതദേഹം സംസ്കരിച്ചു.  അതേ സമയം കർഷക ആത്മഹത്യകൾ തടയാൻ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച്  കോണ്ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

കഴിഞ്ഞ ദിവസമാണ് കടക്കെണിയെ തുടർന്ന് പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. രണ്ട് ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമായി 20 ലക്ഷത്തോളം രൂപ ശ്രീകുമാർ കൃഷിയ്ക്കായി വായ്പയെടുത്തിരുന്നു. എന്നാൽ കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും മൂലം പ്രതീക്ഷിച്ച ആദായം കിട്ടിയല്ല. 

ഇതോടെ തിരിച്ചടവ് മുടങ്ങി. ദിവസങ്ങളായി ഇതിന്റെ മനോവിഷമത്തിലായിരുന്നു ശ്രീകുമാറെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. രണ്ട് മാസത്തിനിടെ ഈ മേഖലയിലുണ്ടാവുന്ന രണ്ടാമത്തെ കർഷക ആത്മഹത്യയാണിത്. ജനുവരിയാദ്യം കടക്കെണിയിലായ സന്തോഷ് എന്ന കർഷകൻ തൂങ്ങി മരിച്ചിരുന്നു. കർഷക ആത്മഹത്യകൾ പെരുകുമ്പോഴും സർക്കാർ നടപടിയെടുക്കുന്നില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.