പൊലീസ് ശ്രമവും വിഫലം; കനകദുർഗയെ വീട്ടിൽ കയറ്റാതെ ഭർത്താവ്

ശബരിമലയില്‍ ദര്‍ശനം നടത്തി കനകദുര്‍ഗ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പെരിന്തൽമണ്ണയിലെ ഭർതൃവീട്ടിലേക്കു മടങ്ങിയെത്തി. വീട്ടിൽ താമസിപ്പിക്കുന്നതിന് ഭർത്താവും വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന്, സ്ത്രീകൾക്കുവേണ്ടിയുള്ള താൽക്കാലിക ആശ്വാസകേന്ദ്രമായ സഖി വൺ സ്റ്റോപ് സെന്ററിലേക്കു കനകദുർഗയെ മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കനകദുർഗ ഇന്നലെ രാത്രി ഏഴോടെയാണ് പെരിന്തൽമണ്ണയിലെത്തിയത്.

ഭർത്താവ് കൃഷ്ണനുണ്ണിയുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും വീട്ടിൽ കയറ്റില്ലെന്ന നിലപാട് സ്വീകരിച്ചു. പിന്നീട് രാത്രി പത്തരയോടെ ഇവരെ സഖി വൺ സ്റ്റോപ് സെന്ററിലേക്കു മാറ്റുകയായിരുന്നു.  ശബരിമല സന്ദർശനത്തിനു ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ കനകദുർഗയും ഭർതൃമാതാവ് സുമതിയമ്മയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പരുക്കേറ്റ കനകദുർഗ 5 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള സുരക്ഷാസംഘത്തോടൊപ്പം ഇന്നലെ പെരിന്തൽമണ്ണയിലെത്തിയത്.