പണിമുടക്ക് ; ശബരിമലയിൽ ഭക്തജനത്തിരക്ക് കുറഞ്ഞു

ദേശീയ പണിമുടക്ക് ശബരിമല തീർഥാടനത്തെ സാരമായി ബാധിച്ചു. ഒരു മണിവരെ നാൽപതിനായിരത്തിൽ താഴെ ഭക്തർ മാത്രമാണ് ദർശനം നടത്തിയത്.  അതിനിടെ, പ്രളയത്തിൽ പമ്പയുടെ ഭൂപ്രകൃതി മാറിയ സാഹചര്യത്തിൽ ഇത്തവണ മകര വിളക്കിന് എവിടെയെല്ലാം തീർഥാടകരെ അനുവദിക്കാം എന്നത് തീരുമാനിക്കാൻ പ്രത്യേക പരിശോധനകൾ നടന്നു. പുലർച്ചെ മുതൽ തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിനംപ്രതി ശരാശരി ഒരുലക്ഷത്തിനു മേൽ ഭക്തർ ദർശനത്തിന് എത്തിയിരുന്നു. പണിമുടക്ക് ആരംഭിച്ച ഇന്നലെ  88500 പേർ മാത്രമാണ് ദർശനത്തിനെത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇന്ന് അത്രപോലും ഭക്തർ എത്താനിടയില്ല.

മകരവിളക്കിന് നാല് ദിവസം മാത്രം ശേഷിക്കെ മകരജ്യോതി ദർശനത്തിനുള്ള സ്ഥല പരിമിതി ആശങ്കയ്ക്കിടയാക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ബാരിക്കേഡുകൾ തീർത്ത് സുരക്ഷ മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. നാളെ മുതൽ തിരക്ക് വർധിക്കും എന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. തീർത്ഥാടകരെ അനുവദിപ്പിക്കാവുന്ന ഇടം തേടി ഹിൽടോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടന്നു. റവന്യു, ജിയോളജി, പൊലീസ്, ഫയർ ഫോഴ്സ്, വനം വകുപ്പ് ,ദേശീയ ദുരന്ത നിവാരണ സേന എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പമ്പയിലെ ക്രമീകരണങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുക. ഈ മാസം പതിന്നാലിനാണ് മകരവിളക്ക്.