വഴികളിൽ പരിഹാസം, കൂവൽ; കൂസലില്ലാതെ പ്രസന്നവദനനായി ബിഷപ്പ്

സഞ്ചരിച്ച വഴികളിലെല്ലാം പരിഹാസവാക്കുകളും പ്രതിഷേധ കൂവലുകളും  ഇന്നും കേൾക്കേണ്ടി വന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്. ആൾക്കൂട്ടം ഉയർത്തിയ പ്രതിഷേധങ്ങള്‍ക്ക് നടുവിലൂടെയാണ് പ്രതിയെയും കൊണ്ട് പൊലീസ് നീങ്ങിയത്. പ്രസന്നവദനനായാണ് പ്രതിഷേധങ്ങളെ ഫ്രാങ്കോ നേരിട്ടത്.

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയെ ഡിസ്ചാർജ് ചെയ്ത് ഇന്നുരാവിലെ പൊലീസ് കൊണ്ടു പോകുമ്പോൾ ജനങ്ങൾ നടത്തിയ പ്രതിഷേധമാണിത്. പത്തു മണിയോടെ കോട്ടയം പൊലീസ് ക്ലബിൽ എത്തിച്ചപ്പോഴും രണ്ടര മണിക്കൂർ കഴിഞ്ഞ് പുറത്തിറക്കിയപ്പോഴും കൂവലിന് കുറവുണ്ടായില്ല.

ഒരു മണിക്ക് പാല മജിസ്ട്രേട് കോടതിയിൽ എത്തിച്ചപ്പോൾ വീണ്ടും പ്രതിഷേധ കൂവലുണ്ടായി. തിരിച്ചിറങ്ങുമ്പോൾ അത് ഏറി വന്നു.

കോട്ടയത്തുനിന്ന് പാലായ്ക്കും തിരിച്ചുമുള്ള യാത്രകളിൽ റോഡരികിൽ നിന്നും പരിഹാസവാക്കുകളും നാട്ടുകാർ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ പ്രതിഷേധങ്ങളിലും ആക്ഷേപ വാക്കുകളിലും പ്രകോപിതനാകാതെയായിരുന്നു ഫ്രാങ്കോയുടെ നടപ്പ്.