കക്ഷികളുടെയും സാക്ഷികളുടെയും പ്രതികളുടെയും ചോദ്യങ്ങൾ നേരിട്ട് ഉമ്മൻചാണ്ടി സോളർ കമ്മിഷനെ അഭിമുഖീകരിച്ചത് മുപ്പത്തിയാറു മണിക്കൂറിലേറെ സമയം. മുഖ്യമന്ത്രി പദവിയിലിരുന്നപ്പോൾ തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിൽ 12 മണിക്കൂർ നേരം കമ്മിഷന്റെ ചോദ്യങ്ങൾ നേരിട്ടു. കൊച്ചിയിലെ സോളർ കമ്മിഷൻ ഒാഫിസിലും ഏതാണ്ട് ഇരുപത്തിനാലുമണിക്കൂറോളം ഉമ്മൻചാണ്ടിയെ വിസ്തരിച്ചു.
സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ അപൂർവസന്ദർഭമായിരുന്നു അത്. ഒരു അന്വേഷണ കമ്മിഷൻ, ആ കമ്മീഷനെ നിയമിച്ച സർക്കാരിന്റെ അമരക്കാരനെത്തനെ 12 മണിക്കൂർ നേരം ചോദ്യം ചെയ്തു. രാവിലെ 10.15 നുതുടങ്ങിയ വിസ്താരം രാത്രി 10.45 പിന്നിട്ടപ്പോൾ ഇനി മറ്റൊരു ദിവസം പോരെയെന്നു കമ്മിഷന്റെ ചോദ്യം. സൗകര്യപ്രദമായ ഇതുപോലൊരു ദിവസം ഇനി കിട്ടിയെന്നു വരില്ലെന്നായിരുന്നു മറുപടി. കമ്മിഷൻ ജസ്റ്റിസ് ശിവരാജനിൽ തുടങ്ങി സരിതയുടേയും ബിജുരാധാകൃഷ്ണന്റേയും അഭിഭാഷകർ വരെയുള്ളവരുടെ ചോദ്യശരങ്ങൾ തുടർന്നു. സരിത മുതൽ ബിജുരാധാകൃഷ്ണനുമായി അടച്ചിട്ട മുറയിൽ നടത്തിയ ചർച്ച വരെയുള്ള ചോദ്യങ്ങൾ. ദീർഘമായ മൊഴിയെടുപ്പിനുശേഷവും ഉമ്മൻചാണ്ടി മുൻ നിലപാടിൽ ഉറച്ചുനിന്നു.
ചാരക്കേസിനുശേഷം ഒരു സംസ്ഥാനമുഖ്യമന്ത്രി നേരിടുന്ന ഗുരുതരമായ ആരോപണങ്ങളാണ് ഉമ്മൻചാണ്ടിക്കെതിരെ ഉയർന്നത്. നിയമസഭാതിരരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയായിരുന്നു ഉമ്മൻചാണ്ടി കമ്മിഷനിൽ. മൊഴി നൽകാനെത്തിയത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിനുശേഷം കൊച്ചിയിലെ സോളർ കമ്മീഷൻ ഓഫിസിൽ മൂന്നു ദിവസം ഉമ്മൻ ചാണ്ടി എത്തി വീണ്ടും മൊഴി നൽകി.
ഈ കേട്ടത് സോളർ കമ്മീഷനിൽ ഉമ്മൻ ചാണ്ടി രേഖപ്പെടുത്തിയ വിശ്വാസം. ഉമ്മൻ ചാണ്ടിയെ കമ്മീഷൻ അവിശ്വസിച്ചോ എന്നാണ് ഇനി അറിയേണ്ടത്.