മഴ ശക്തമായി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ കെഎസ്ഇബിക്ക് ആശ്വാസം. ഇടുക്കി അണക്കെട്ടിലേക്ക് 22 കോടിരൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാടും വൈദ്യുതി ഉത്പാദനം ആരംഭിച്ചു.
ഞായറാഴ്ച ഒറ്റദിവസം പെയ്ത മഴയിലാണ് 22 കോടിരൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഇടുക്കി അണക്കെട്ടിലെത്തിയത്. 54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഈ വെള്ളമുപയോഗിച്ച് ഉത്പാദിപ്പിക്കാം. യൂണിറ്റിന് നാല് രൂപ നിരക്കിലാണ് സംസ്ഥാനം ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്. പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്ന കെഎസ്ഇബിക്ക് ഇത് ഏറെ ആശ്വാസമായി. ഈമാസം ഇതുവരെ 315 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഡാമിൽ ഒഴുകിയെത്തി. ഞായറാഴ്ചത്തെ മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് മൂന്നടി ഉയർന്നു. നിലവിൽ 2359 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ എട്ടടി കൂടുതൽ. ഉപഭോഗം കുറഞ്ഞതോടെ മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്പാദനം പകുതിയായി കുറച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചത്. ലോവർ ക്യാംപ് പവർഹൗസിലെ നാല് ജനറേറ്ററുകളാണ് പ്രവർത്തിക്കുന്നത്. സെക്കൻഡിൽ 910 ഘനയടി വെള്ളം ഇതിനായി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. കാലവർഷം ചതിച്ചതോടെ കുടിവെള്ളത്തിനാവശ്യമായ വെള്ളമാണ് തമിഴ്നാട് കൊണ്ടുപോയിരുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ വൈദ്യതി ഉത്പാദനം നിർത്തിവെച്ചത് മൂലം കോടികളുടെ നഷ്ടമാണ് തമിഴ്നാടിന് ഉണ്ടായത്. ലോവർ പെരിയാർ, മലങ്കര, പൊൻമുടി, കല്ലാർക്കുട്ടി അണക്കെട്ടുകളിലും പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയർന്നു.