തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചത് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് വിദഗ്ധ സംഘത്തെ നിയോഗിച്ചു. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പരാതിയെക്കുറിച്ച് ആർ.സിസിയും അന്വേഷണം തുടങ്ങി.
രക്താർബുദത്തിന് ചികിത്സക്കെത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഒൻപത്കാരിക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. ആർ.സി.സിയിൽ നിന്ന് രക്തം സ്വീകരിച്ചതാണ് രോഗബാധക്ക് കാരണമെന്നാണ് മാതാപിതാക്കളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് ഡി.എം.ഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ആർ.സിസിയുടെ പിഴവാണോ എച്ച്.ഐ.വി ബാധക്ക് കാരണമെന്ന് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാനാണ് ആരോഗ്യമന്ത്രിയുടെ നിർദേശം.
അന്വേഷണം അട്ടിമറിക്കുമെന്ന ആരോപണം ഒഴിവാക്കാനായി കുട്ടി ചികിത്സ തേടിയ ആർ.സി.സി, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ നിന്നുള്ളവരെ സംഘത്തിൽ ഉൾപ്പെടുത്തിയില്ല. അതേസമയം പരാതിയെക്കുറിച്ച് ആർ.സി.സിയും സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി. ചികിത്സയുടെ ഭാഗമായി ആറ് മാസത്തിനിടെ 49 യൂണിറ്റ് രക്തം കുട്ടിക്ക് നൽകിയതായി ആർ.സി.സി അറിയിച്ചു.
99 ശതമാനം കൃത്യത ഉറപ്പാക്കുന്ന പരിശോധനകളിലൂടെയാണ് ആർ.സി.സിയിൽ രക്തകൈമാറ്റം നടത്തുന്നത്. വീഴ്ച സംഭവിക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തലെങ്കിലും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം. അതേസമയം കുട്ടിയുടെ പരാതി മെഡിക്കൽ കോളജ് പൊലീസ് മെഡിക്കൽ സംഘത്തിന് കൈമാറും. അവരുടെ ഉപദേശം ലഭിച്ച ശേഷം തുടരന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.