കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ അഭിനന്ദിച്ച് വിരുന്നുനൽകിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുമായി വി.എസ്.അച്യുതാനന്ദൻ. കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാന ലബ്ധിയിൽ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വി.എസ്. വിമർശിച്ചു. സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ജാഗ്രതപുലർത്തണമെന്ന തിരിച്ചറിവുകൂടിയാണ് ഇത് ഇടതുപക്ഷത്തിന് നൽകുന്നതെന്ന് വി.എസ്. മുന്നറിയിപ്പ് നൽകി. അതേസമയം വി.എസ്സിന് പ്രായമായതുകൊണ്ട് എന്തും പറയാമെന്ന് കണ്ണന്താനം മറുപടി പറഞ്ഞു.
ഇടതുപക്ഷസഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അൽഫോൺസ് കണ്ണന്താനത്തിന്റെ കാര്യത്തിൽ സംഭവിച്ചിട്ടുള്ളതെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. വ്യക്തിപരമായ സ്ഥാനലബ്ധിയേക്കാൾ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലാണ് കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നത്. അത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണ്. അതുകൊണ്ടുതന്നെ, അതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്നും വി.എസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. കേന്ദ്രമന്ത്രിയായതിന് തൊട്ടുപിന്നാലെ ഡല്‍ഹി കേരളഹൗസിൽ കണ്ണന്താനത്തിന് പിണറായി സ്വീകരണം നൽകുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
സ്ഥാനാർഥിനിർണയത്തിൽ ജാഗ്രത പാലിക്കണമെന്ന വി.എസിന്റെ മുന്നറിയിപ്പും പിണറായിക്കുള്ള വിമർശനം തന്നെ. ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങൾ തേടി ചേക്കേറിയയാളെ അഭിനന്ദിക്കുന്നത് അതിനെതിരായ പാർട്ടിനിലപാടിനെ ദുർബലമാക്കുമെന്ന മുന്നറിയിപ്പും കൂടിയാണ് വി.എസിന്റെ പ്രതികരണത്തിലുള്ളത്.