നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഉറ്റമിത്രവും സംവിധായകനുമായ നാദിർഷാ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. അതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നാദിർഷാ കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലാണ്
ആലുവ പൊലീസ് ക്ലബിൽ ദിലീപിനൊപ്പം പന്ത്രണ്ട് മണിക്കൂറോളം നാദിർഷയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. നാദിർഷാ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ജയിലിൽ നിന്ന് പൾസർ സുനി നാദിർഷയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ ശാസ്ത്രിയ തെളിവുകളും പൊലിസിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തിലാണ് നാദിർഷയോട് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് മുതിർന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നാദിർഷാ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നാദിർഷാ ആവശ്യപ്പെട്ടു. അതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാദിർഷാ ഇന്നലെ വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ നേടി. ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും നാദിർഷയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആലുവ സബ്ജയിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെ നടൻ വിജയരാഘവൻ,നിർമാതാവ് എം.രഞ്ജിത്ത് അടക്കമുള്ളവർ സന്ദർശിച്ചു.