തുടർച്ചയായ മൂന്നാമത്തെ മഴക്കാലത്തും കാലവർഷം കേരളത്തെ കൈവിടുന്നു. മഴതുടങ്ങി രണ്ട്മാസം പിന്നിടുമ്പോൾ കാലവർഷത്തിൽ 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയോര ജില്ലകളാണ് മഴയുടെ കുറവ് മൂലം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
കർക്കിടകമാസം കഴിയാൻ ഇനി രണ്ടാഴ്ചപോലുമില്ല. അണമുറിയാതെ മഴപെയ്യേണ്ട മാസത്തിൽപോലും മഴമടിച്ചു നിൽക്കുകയാണ്. കാലവർഷമെത്തി രണ്ട് മാസം പിന്നിടുമ്പോൾ, 31 ശതമാനമാണ് മഴയുടെ കുറവുണ്ടായിട്ടുള്ളത്. വയനാട്ടിലും ഇടുക്കിയിലും ഈ കാലയളവിൽകിട്ടേണ്ട മഴയുടെ പകുതി പോലും ലഭിച്ചില്ല. വയനാട്ടിൽ 59 ശതമാനം മഴകുറഞ്ഞു. തിരുവനന്തപുരം കണ്ണൂർ, മലപ്പുറം ജില്ലകളിലും കാലവർഷം തീർത്തും ദുർബലമാണ്.
കഴിഞ്ഞ വര്‍ഷം തെക്കുപടിഞ്ഞാറൻ കാലവർഷവും വടക്കുകിഴക്കൻകാലവർഷവും കേരളത്തെ കൈവിട്ടിരുന്നു. കാലവർഷമഴയിൽ 34 ശതമാനത്തിന്റേയും തുലവാർഷത്തിൽ 62 ശതമാനത്തിന്റേയും കുറവാണ് രേഖപ്പെടുത്തിയത്. 2017 മാർച്ച് മുതൽമെയ് വരെ ലഭിക്കേണ്ട വേനൽമഴയും കുറഞ്ഞു. കാസർകോട് ജില്ലയിൽ വേനൽമഴയിൽ 68 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർഅവസാനം വരെയാണ് കാലവർഷം കിട്ടേണ്ടത്. ഇത്തവണയും മഴചതിച്ചാൽ, കേരളം നേരിടുക ഏറ്റവും വലിയ കാലാവസ്ഥാ പ്രതിസന്ധിയാവും