23 ലക്ഷം മോചനദ്രവ്യം വേണം; ഒന്‍പതുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പള്ളിയില്‍ നിന്ന് വൈകുന്നേരത്തെ പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയ ഒന്‍പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 23 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സല്‍മാന്‍ മൗലവി എന്ന പ്രദേശത്തെ തയ്യല്‍ക്കാരന്‍ തന്റെ വീട് നിര്‍മാണത്തിന് ആവശ്യമായ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. 

ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്ക് പോയ കുട്ടി മടങ്ങി വരാതിരുന്നതോടെ കുട്ടിയുടെ ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചു. പിന്നാലെ കുട്ടിയെ വിട്ടുകിട്ടണം എങ്കില്‍ പണം നല്‍കണം എന്ന് നിര്‍ദേശിച്ച് കുട്ടിയുടെ പിതാവിന് ഫോണ്‍ കോള്‍ വന്നു. ഇതിനിടെ കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാരും പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കി. 

ഇതിനിടയില്‍ സല്‍മാന്‍ തന്റെ സിം കാര്‍ഡ് നശിപ്പിച്ച് പൊലീസ് തന്നിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍ സല്‍മാന്റെ ലൊക്കേഷന്‍ കണ്ടെത്തിയ പൊലീസ് ഇയാളുടെ വീട്ടിലെത്തി. പരിശോധനയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 

A nine-year-old was kidnapped and killed