സ്റ്റെർലൈറ്റ് വിരുദ്ധ പോരാട്ടത്തിന് ഇന്ന് അഞ്ച് വർഷം

സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാര്‍ക്കുനേരെയുള്ള പൊലീസ് വെടിവെയ്പ്പിന് ഇന്ന് അഞ്ച് വർഷം.   2018ൽ തൂത്തുക്കുടി കലക്ടറേറ്റ് വളഞ്ഞ ആയിരക്കണക്കിന് പ്രതിഷേധക്കാരിൽ 12 പേരാണ് കൊല്ലപ്പെട്ടത്. കൃത്യമായ മുന്നറിയിപ്പില്ലാതെ പ്രതിഷേധക്കാരുടെ അരയ്ക്കു മുകളിലായിരുന്നു പൊലീസ് വെടിയുതിർത്തത്. 

2018 മെയ് 22 രാവിലെ, സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിൻറെ  നൂറാം ദിവസം , നിരോധനാജ്ഞാ അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് തൂത്തുക്കുടി കളക്ടറേറ്റിലേക്ക് നീങ്ങിയത്. ഇൻറലിജൻസ് റിപ്പോർട്ട് പരിഗണിക്കാതെ രണ്ടായിരത്തോളം  പൊലീസുകാരെ  മാത്രം വിന്യസിച്ച ജില്ലാ ഭരണകൂടത്തിന്  പ്രതിഷേധക്കാരെ നിയന്ത്രിക്കാനായില്ല. ലാത്തിച്ചാർജും, കണ്ണീർവാതകവും സമരക്കാരെ വീണ്ടും പ്രകോപിതരാക്കി.  വർഷങ്ങൾ നീണ്ട യാതനകളും  100 ദിവസത്തെ അവഗണനയും , കല്ലേറിലും പൊലീസ് വാഹനങ്ങൾ കത്തിക്കുന്നതിലും കലാശിച്ചു. കലക്ടറേറ്റ് വളയുമെന്നായതോടെ കൃത്യമായി മുന്നറിയിപ്പില്ലാതെ പൊലീസ് വെടിയുതിർത്തു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി അടക്കം 12 പേരാണ്  മരിച്ചു വീണത്. തൊട്ടടുത്ത ദിവസം നടന്ന പ്രതിഷേധങ്ങളിൽ ഒരു സ്ത്രീയും, ലാത്തിച്ചാർജില്‍ പരുക്കേറ്റ ഒരാൾ അഞ്ചുമാസത്തോളം കോമയിൽ കിടന്നശേഷം  ഒക്ടോബറിലും മരിച്ചു. അങ്ങനെ സ്റ്റെർലൈറ്റ് വിരുദ്ധ പോരാട്ടത്തിൽ 14 പേർക്കാണ് ജീവൻ നഷ്ടമായത്. പൊലീസ് വെടിവെയ്പ്പിനെ ഐക്യരാഷ്ട്രസഭ പോലും  അപലപിച്ചു. 2018 നവംബറിൽ അന്വേഷണം ആരംഭിച്ച സിബിഐ നിരവധി പൊലീസുകാർക്കെതിരെ കേസെടുത്തിരുന്നു. സുടെലൈക്കണ്ണ് എന്ന ഉദ്യോഗസ്ഥൻ തൻറെ കൈയിലെ ലോങ്ങ് റേഞ്ച് എസ്എൽആർ റൈഫിൾ ഉപയോഗിച്ച് 17 റൗണ്ട് വെടിവെച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. 2022 ൽ ജസ്റ്റിസ്  അരുണാ ജഗദീഷ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരവധി ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി എടുത്തു. കൂട്ടക്കൊലയ്ക്ക് പിന്നാലെ 2018 ൽ അടച്ചുപൂട്ടിയ ഫാക്ടറി , കോവിഡ് കാലത്ത് ഓക്സിജൻ നിർമ്മിക്കാനായി തുറക്കുകയും, അറ്റക്കുറ്റപ്പണിക്കായി സുപ്രീംകോടതി അനുമതി നൽകിയതിനാലും പ്ലാൻറ് വീണ്ടു തുറക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ . 

Today marks the five years of police firing on anti-Sterlite protesters