ബൈലവന്‍ രംഗനാഥനെതിരേ പരാതിയുമായി സുചിത്ര; ധനുഷിനെതിരെയും ആരോപണം

നടന്‍ ബൈലവന്‍ രംഗനാഥനെതിരേ പരാതിയുമായി ഗായിക സുചിത്ര. യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇതിനു പിന്നിൽ ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവരാണെന്ന ആരോപണവും സുചിത്ര ഉന്നയിക്കുന്നു. ചെന്നൈ പൊലീസ് കമ്മീഷണർക്കാണ് പരാതി നല്‍കിയിരിക്കുന്നത്.  

താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവളാണെന്നും മാനസികരോഗിയാണെന്നും പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്നവളാണെന്നുമാണ് ബൈലവന്‍ രംഗനാഥൻ പറഞ്ഞു. സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്ത വ്യക്തിയാണെന്നടക്കം തന്നെക്കുറിച്ച് പറഞ്ഞുവെന്നാണ് സുചിത്ര ആരോപിക്കുന്നത്. 

'വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബൈലവന്‍ രംഗനാഥനെ ഫോണില്‍ വിളിച്ചു. എന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാറിന്റെ അഭിമുഖത്തില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്ന് ഇയാള്‍ കള്ളം പറഞ്ഞു. ഞാന്‍ അഭിമുഖം അയച്ചു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. കൂടാതെ മറ്റൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എന്നെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ അയാള്‍ പറഞ്ഞു. എനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ല. ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇയാളെ ആരോ രംഗത്തിറക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്‌സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു. ധനുഷ് കസ്തൂരിരാജ, വെങ്കട് പ്രഭു, കാര്‍ത്തിക് കുമാര്‍ എന്നിവര്‍ക്ക് ബൈലവന്‍ രംഗനാഥനുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു'- എന്നും സുചിത്ര പരാതിയില്‍ പറയുന്നു.

ധനുഷിനെതിരേ ആരോപണം ഉന്നയിച്ചായിരുന്നു സുചി ലീക്ക്‌സിന്റെ തുടക്കം. 2017ലായിരുന്നു ഇത്. ഇതിനു പിന്നാലെ സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്ത് വിട്ടു. മല്ലു ലീക്ക്‌സ് എന്ന പേരില്‍ മലയാള താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമുണ്ടായിരുന്നു.