ഇന്ത്യൻ റെയിൽവെയുടെ സാമ്പത്തിക സ്ഥിതി മോശമെന്ന് സി എ ജി റിപ്പോർട്ട് . 2019-20 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ 8.30 ശതമാനം കുറവുണ്ടായി. വരുമാനം കൂട്ടുന്നതിന് താരിഫ് വർധനവ് അടക്കമുള്ള വൈവിധ്യമാർന്ന മാർഗങ്ങൾ റെയിൽവെ അവലംബിക്കണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
2019-20ൽ 2,16,935 കോടി രൂപയായിരുന്നു റെയിൽവെയുടെ ബജറ്റ് എസ്റ്റിമേറ്റ്. വരുമാനമായി ലഭിച്ചത് 1,74,694.69 കോടി രൂപ. 2,06,269 കോടി എന്ന പുതുക്കിയ എസ്റ്റിമേറ്റ് ലക്ഷ്യം പോലും കൈവരിക്കാൻ കഴിഞ്ഞില്ല. 2019-20 ലെ മൊത്തം ചരക്ക് വരുമാനത്തിന്റെ 49 ശതമാനവും കൽക്കരി കയറ്റിറക്കലിൽ നിന്നാണ്. 2018-19ൽ മിച്ചം 3,773.86 കോടി രൂപയായിരുന്നത് 2019-20ൽ 1,589.62 കോടി രൂപയായി കുറഞ്ഞു. റെയിൽവേയുടെ പെൻഷൻ ഇനത്തിൽ വകയിരുത്തേണ്ട 48,626 കോടി രൂപ മുഴുവനായും പെൻഷൻ ഫണ്ടിലേക്ക് വിനിയോഗിച്ചിരുന്നെങ്കിൽ 1,589.62 കോടി രൂപ മിച്ചത്തിനുപകരം 26,328.39 കോടി രൂപയുടെ നെഗറ്റീവ് ബാലൻസിലേക്ക് റെയിൽവേ എത്തുമായിരുന്നു. ഈ അവസ്ഥയിൽ നിന്ന് കരകയറാൻ താരിഫുകൾ പുനപരിശോധിക്കണം , ചരക്ക് ഗതാഗതം വൈവിധ്യവത്കരിക്കണം, നിഷ്ക്രിയ ആസ്തികൾ ഉപയോഗിക്കണം തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാനാണ് റിപ്പോർട്ടിലെ ശിപാർശ. അതേസമയം റെയിൽവേ പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ലാഭം 4,999 കോടി രൂപയിൽ നിന്ന് 6,536 കോടി രൂപയായി വർധിച്ചു. 40 റെയിൽവേ പൊതുമേഖലാ സ്ഥാപനങ്ങളിൽ 30 എണ്ണവും നികുതിക്ക് ശേഷമുള്ള ലാഭം നേടിയിട്ടുണ്ട്.