പിഞ്ചുകുഞ്ഞിനെ നരബലി കഴിക്കാൻ ശ്രമിച്ചെന്ന് സംശയം; 5 പേർ കസ്റ്റഡിയിൽ

ഒന്നര മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ നരബലി കഴിക്കാൻ ശ്രമിച്ചെന്ന സംശയത്തെ തുടർന്ന് പൂജാരി ഉൾപ്പടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെങ്കാശി ജില്ലയിലെ മലയടിവാരത്തുള്ള വനത്തോട് ചേർന്ന ക്ഷേത്രത്തിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രം പൗർണമി, അമാവാസി ദിവസങ്ങളിൽ തുറക്കുന്ന ക്ഷേത്രത്തിനു സമീപമാണു ശിവകാശി സ്വദേശികൾ തിങ്കൾ സന്ധ്യയ്ക്ക് കുഞ്ഞുമായി എത്തിയത്. പകൽപോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിലെത്തിയ കാർ കണ്ടു സംശയം തോന്നിയ നാട്ടുകാരായ ചിലർ ഇവരെ പിൻതുടർന്നു. ക്ഷേത്രത്തിനു സമീപം കാർ നിർത്തി പൂജ ആരംഭിച്ച പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൂജ തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ശങ്കരൻകോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വനക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയതാണെന്നുമാണ്  പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ പറഞ്ഞത്.