‘ബിജെപി തരുന്നത് വെറുപ്പും ലഹളയും’; ബംഗാളിന് ആവേശമായി രാഹുൽ

ഭാഷയുടെയും മതത്തിന്റെയും വർഗത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുവർണ ബംഗാൾ നിർമിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം മരീചികയാണ്. വെറുപ്പും ലഹളയും മാത്രമാണ് ബിജെപിക്കു നൽകാൻ സാധിക്കുകയെന്നും രാഹുൽ പറഞ്ഞു. 

രാഹുൽ ഗാന്ധിയുടെ ബംഗാളിലെ ആദ്യത്തെ തിരഞ്ഞെടുപ്പു റാലിയിലാണ് ബിജെപിയെ കടന്നാക്രമിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ബംഗാളിലെ പാരമ്പര്യത്തെയും സംസ്കാരത്തെയും നശിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അസമിലും തമിഴ്നാട്ടിലും ഇതേ കാര്യം തന്നെയാണ് ബിജെപി ചെയ്യുന്നത്. തൃണമൂൽ പരാജയമാണ്. ബംഗാളിലെ ആളുകൾ തൊഴിൽ തേടി മറ്റു സ്ഥലത്തേക്കു പോകുകയാണ്. തൊഴിൽ ലഭിക്കുന്നതിനുവേണ്ടി വേതനം കുറയ്ക്കുന്ന ഏക സംസ്ഥാനം ബംഗാൾ ആണ്.

കോൺഗ്രസ് ഒരിക്കലും കീഴടങ്ങില്ലെന്ന് ബിജെപിക്ക് അറിയാം. അതിനാലാണ് അവർ കോൺഗ്രസ് മുക്ത ഭാരതം എന്നു പറയുന്നത്. തൃണമൂൽ മുക്തഭാരതം എന്ന് ഒരിക്കലും ബിജെപി പറയില്ല. കാരണം തൃണമൂൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു– രാഹുൽ പറഞ്ഞു.