‘അമ്മമാരെ ദ്രോഹിക്കുന്ന, മനുഷ്യരെ കൊല്ലുന്ന മമത’; കടന്നാക്രമിച്ച് മോദി

ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമത ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മാ, മതി, മനുഷ്’ എന്ന മുദ്രാവാക്യവുമായാണ് മമത അധികാരത്തിലേറിയതെന്ന് മോദി പറഞ്ഞു. എന്നാൽ ഇപ്പോൾ ‘മോദി, മോദി, മോദി’ എന്നു മാത്രമാണ് പറയുന്നത്. ഭരണത്തിന്റെ പേരിൽ കുഴപ്പങ്ങളുണ്ടാക്കാൻ മാത്രമാണ് മമതയ്ക്ക് സാധിച്ചത്.

‘മാ, മതി, മനുഷ്’ എന്നതിനു പകരം അമ്മമാരെ ദ്രോഹിക്കുക, സ്ഥലം കൊള്ളയടിക്കുക, മനുഷ്യരെ കൊല്ലുക എന്നതിലാണ് മമത വിശ്വസിക്കുന്നത്. ‘ദീദി ഓ ദീദീ’ എന്ന മുദ്രാവാക്യവുമായാണ് സ്ത്രീകളെ ഉപദ്രവിക്കുന്നത്. ബംഗാളിൽ ജോലിക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ അടിച്ചു കൊന്നു. ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ട അമ്മയും മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്റെ അമ്മയെ മമത അമ്മയായി കണക്കാക്കുന്നില്ലേയെന്നും മോദി ചോദിച്ചു.  ബർധമാനിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.