ഇന്ത്യൻ കർഷകർക്ക് പിന്തുണ; ലണ്ടൻ തെരുവില്‍ ആയിരങ്ങൾ; വന്‍ പ്രതിഷേധം

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ‍ഡൽഹിയിൽ സമരം െചയ്യുന്ന കര്‍ഷകർക്ക് പിന്തുണയേറുന്നു. രാജ്യത്തിനു പുറത്തും പ്രക്ഷോഭങ്ങൾ ശക്തമാകുകയാണ്.  കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകളാണ് ലണ്ടനിലെ തെരുവുകളിൽ പ്രതിഷേധിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിരവധി പേർ അറസ്റ്റിലായി. 

പഞ്ചാബിലെ കർഷകർക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യം വിളികളോടൊണ് ജനങ്ങൾ പ്രതിഷേധ സ്വരമുയർത്തിയത്. കർഷകർക്ക് നീതി വേണം എന്ന പ്ലക്കാർഡുകളുമായാണ് ബ്രിട്ടനിലെ സിഖ് വംശജർ തെരുവിലെത്തിയത്. 

ലണ്ടനിലെ ആൽഡ്വിച്ചിലുള്ള ഇന്ത്യൻ എംബസിക്ക് മുന്നിലാണ് ജനങ്ങൾ പ്രതിഷേധിക്കാനായി എത്തിയത്. ആളുകളോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു. ജനങ്ങൾ പൊലീസിനെ കേൾക്കാതെ വന്നതോടെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 30 ഓളം പേരെ അറസ്റ്റ് ചെയ്തു.

അതേസമയം, കര്‍ഷകര്‍ പ്രഖ്യാപിച്ച നാളത്തെ ഭാരത് ബന്ദിനെ കര്‍ശനമായി നേരിടുമെന്ന് ഡല്‍ഹി പൊലീസ്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പെടേ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ഡല്‍ഹിയുള്‍പ്പെടേയുള്ള സംസ്ഥാനങ്ങളെ ബന്ദ് സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 12 ആം ദിവസവും ഡൽഹി അതിർത്തികൾ സ്തംഭിപ്പിച്ച് കർഷക പ്രതിഷേധം തുടരുകയാണ്. 

കർഷക പ്രതിഷേധതിന്റെ ശ്രദ്ധ കേന്ദ്രമായ സിംഗു അതിർത്തിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  നേരിട്ടെത്തി.കര്‍ഷക സമരത്തെ പിന്തുണച്ച് ധര്‍ണ നടത്താന്‍ പുറപ്പെട്ട സമാജ്‌വാദി  പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. കനൗജില്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അഖിലേഷിന്‍റെ വാഹനം ലക്നൗവില്‍ പൊലീസ് തടഞ്ഞു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദ്രോണാചാര്യ, അർജുന അവാർഡുകൾ തിരികെ നൽകാൻ എത്തിയ ഗുസ്തി താരം കർത്താർ സിംഗിന്റെ നേതൃത്വത്തിൽ ഉള്ള 30 കായിക താരങ്ങളെയും  രാഷ്‌ട്രപതി ഭവനിൽ എത്തുന്നതിന് മുൻപ് പൊലീസ് തടഞ്ഞു. കാർഷിക നിയമം സംബന്ധിച്ച് ഇരട്ട നിലപാടാണ് പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നെതെന്ന വിമർശനവുമായി കേന്ദ്രമന്ത്രി  രവിശങ്കർ പ്രസാദ് രംഗത്തു വന്നു.