റെയ്നയുടെ ഉറ്റ ബന്ധുക്കൾക്ക് നേരെ ക്രൂര ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു

ചിത്രം; സോഷ്യൽ മീഡിയ

ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. പത്താൻകോട്ടിൽ താമസിക്കുന്ന റെയ്നയുടെ പിതാവിന്റെ സഹോദരിയും കുടുംബവുമാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. അജ്ഞാതരുടെ ആക്രമണത്തിൽ പിതാവിന്റെ സഹോദരീ ഭർത്താവ് കൊല്ലപ്പെട്ടു. സഹോദരി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ രണ്ടു മക്കളുടെയും നില ഗുരുതരമാണ്. 

ആഗസ്റ്റ് 19 ന് അർധരാത്രിയിലാണ്  ആക്രമണം ഉണ്ടായതെന്ന് ‘ദൈനിക് ജാഗരൺ’ റിപ്പോർട്ട് ചെയ്തു. കുപ്രസിദ്ധ കുറ്റവാളി കാലെ കച്ചേവാലയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നും റിപ്പോർട്ടുണ്ട്. ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാൻ സാധിച്ചിട്ടില്ല. മാരകമായ ആയുധങ്ങൾ ഉപയോഗിച്ചാണ് അക്രമികൾ റെയ്നയുടെ ബന്ധുക്കളെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.

‘റെയ്നയുടെ പിതാവിന്റെ സഹോദരി ആശാ ദേവി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. റെയ്നയുടെ അങ്കിൾ അശോക് കുമാർ (58) ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവരുടെ മക്കളായ കൗശൽ കുമാർ (32), അപിൻ കുമാർ (24) എന്നിവർക്കും ആക്രമണത്തിൽ ഗുരുതര പരുക്കുണ്ട്. കൊല്ലപ്പെട്ട അശോക് കുമാറിന്റെ 80 വയസ്സുള്ള അമ്മ സത്യദേവിയും പരുക്കുകളോടെ ആശുപത്രിയിലാണ്.’എന്നാണ് ദൈനിക് ജാഗരണിൽ വന്ന വാർത്ത. സംഭവത്തിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് വൃത്തങ്ങളെ ഉപയോഗിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിനായി അവിടെയെത്തിയ റെയ്ന, ‘വ്യക്തിപരമായ കാരണങ്ങളാൽ’ ഇന്ത്യയിലേക്ക് മടങ്ങിയതായി അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സീസണിൽ റെയ്ന കളിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് വിശദാംശങ്ങൾ പുറത്ത് വരുന്നത്.