പഞ്ചായത്ത് പ്രസിഡന്റ് പദവി 'ലേല'ത്തിന്; ചോദ്യം ചെയ്ത യുവാവ് അടിയേറ്റ് മരിച്ചു

പഞ്ചായത്ത് പ്രസിഡന്റിനെ ലേലത്തിലൂടെ തിരഞ്ഞെടുക്കുന്നത് ചോദ്യം ചെയ്ത യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ വിരുദുനഗറിലാണ് സംഭവം. കോട്ടൈപ്പെട്ടി പഞ്ചായത്തിലെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി േലലം വച്ചിരുന്നു. ഇത് ബാങ്ക് ജീവനക്കാരനായ സതീഷ് കുമാർ ചോദ്യം ചെയ്തതോടെ എഐഎഡിഎംകെ പ്രവർത്തകർ അടിച്ചു. അടിയേറ്റ് വീണ സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അയ്യായിരത്തിലേറെ വോട്ടർമാരാണ് കോട്ടൈപ്പെട്ടി പഞ്ചായത്തിലുള്ളത്. പ്രസിഡന്റ് സ്ഥാനം ലേലം ചെയ്യുന്നതിനായി ഗ്രാമമുഖ്യൻ യോഗം വിളിച്ചു ചേർത്തു. അണ്ണാ ഡിഎംകെ നേതാക്കളിൽ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുത്ത ശേഷം ഒരാളെ പ്രസിഡന്റാക്കാനായിരുന്നു തീരുമാനം. ലേലം പിടിക്കുന്നയാൾ വലിയ തുക സംഭാവന നൽകണം. ഇത് പഞ്ചായത്തിന്റെ വികസനത്തിനും ക്ഷേത്രത്തിനുമായി എടുക്കും. 

ലേലത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനും സാധിക്കൂ. ഇത് ചോദ്യം ചെയ്തതോടെയാണ് സതീഷിന് മർദ്ദനമേറ്റത്. സംഭവത്തിൽ ഏഴ് അണ്ണാ ഡിഎംകെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.