ശശികലയുടെ പേരിൽ 1600 കോടിയുടെ ബെനാമി സ്വത്തുക്കൾ; കണ്ടുകെട്ടി അധികൃതർ; അമ്പരപ്പ്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും ഇപ്പോൾ ജയിലിൽ കഴിയുന്ന വി .കെ ശശികലയുടെ കുടുംബത്തിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. ശശികലയുടെ പേരിലുള്ള 1600 കോടി രൂപയുടെ ബെനാമി സ്വത്തുക്കളും അധികൃതർ കണ്ടുകെട്ടി. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. ശശികലയുടെയും കുടുംബത്തിന്റേയും ഉടമസ്ഥതയിലുള്ള മാൾ, പേപ്പർ മിൽ ഉൾപ്പടെ ഒൻപത് വസ്തു വകകളാണ് ഇപ്പോൾ കണ്ടുകെട്ടിയിരിക്കുന്നത്.

നിരോധിച്ച നോട്ടുകൾ ഉപയോഗിച്ചാണ് ഇവർ ബെനാമി പേരിൽ വസ്തുവകകൾ വാങ്ങിയത് എന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ജയലളിതയുടെ മരണത്തോടെ പാർട്ടി തന്നെ പിളർന്നിരുന്നു. ഇതിന് പിന്നാലെ പാർട്ടിയും സർക്കാരും പിടിച്ചെടുക്കാൻ ശശികല നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.20 വർ‍ഷം മുൻപാണ് ഇതിനു മുൻപ് മന്നാർഗുഡി കുടുംബത്തെ ലക്ഷ്യമിട്ട് ആദായനികുതി പരിശോധന നടന്നത്. തിരഞ്ഞെടുപ്പിൽ തോറ്റമ്പി ജയലളിത കേസുകളുടെ ഊരാക്കുടുക്കുകളിൽ പെട്ടിരിക്കുന്ന സമയമായിരുന്നു അന്ന് പരിശോധനകൾ നടന്നത്.