കുടുംബ വാഴ്ച്ച ഉറപ്പിച്ച് ഡിഎംകെ; മുത്തച്ഛനും അച്ഛനും പിന്നാലെ ഉദയനിധിയും

തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെയില്‍  കുടുംബ  വാഴ്ചയുറപ്പിച്ചു നിലവിലെ പ്രസിഡന്റ്  എം.കെ. സ്റ്റാലിന്റെ മകന്‍ ഉദയനിധി പാര്‍ട്ടി നേതൃസ്ഥാനത്ത്. യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയായി  ഉദയനിധിയെ  നിയമിച്ചു. നേരത്തെ എം.കെ.സ്റ്റാലിന്‍ വഹിച്ചിരുന്ന സ്ഥാനമാണിതെന്ന പ്രത്യേകതയുമുണ്ട്.

മുത്തച്ഛന്‍ തെളിച്ച വഴിയില്‍ അച്ഛനു പിറകെ മകനും .അതാണിപ്പോള്‍  ഡി.എം.കെയില്‍ നടക്കുന്നത്. 1985ല്‍ മകന്‍ സ്റ്റാലിന്റെ രാഷ്ട്രീയപ്രവേശനത്തിനുവേണ്ടി  കരുണാനിധി  രൂപീകരിച്ചതാണ്  യുവജന വിഭാഗം ജനറല്‍ സെക്രട്ടറി സ്ഥാനം. 2017ല്‍ പാര്‍ട്ടി പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതുവരെ സ്റ്റാലിനായിരുന്നു   യുവജന വിഭാഗത്തിന്റെ മുഖം. 

പിന്നീട് മുന്‍മന്ത്രി കൂടിയായ വെള്ളക്കോയില്‍ എം.പി. സ്വാമിനാഥന്‍ സ്ഥാനത്ത് എത്തിയെങ്കിലും  ഏറെകാലം വാണില്ല . സ്വാമിനാഥന്‍ സ്ഥാനമൊഴിഞ്ഞതു  മുതല്‍ ഉദയനിധിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുകയും ചെയ്തിരുന്നു. ലോകസ്ഭ  തിരഞ്ഞെടുപ്പില്‍  യുവജനങ്ങളെ സജീവമാക്കുന്നതില്‍  ഉദയനിധി  വലിയ പങ്കുവഹിച്ചുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സ്ഥാനലബ്ധി. 2021 ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി യുവജന വിഭാഗത്തെ സജ്ജമാക്കുകയെന്നതാണ്  ഉദയനിധിയുടെ ചുമതല. കോളിവുഡ് നടന്‍ കൂടിയായ ഉദയനിധി നിലവില്‍ പാര്‍ട്ടി പത്രം മുരശൊലിയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയാണ്